Friday, August 4, 2017

മഅദനി; ഇപ്പോഴും ഉത്തരം തേടുന്ന നിയമ- ഭരണകൂട സമസ്യ.

"Justice delayed is justice denied." - William E. Gladstone.

1) അക്ഷരങ്ങള്‍ സാഹിത്യകാരന്റെ ആയുധമാണെങ്കില്‍ വാക്കുകള്‍ പ്രാസംഗികന്റെയും ആയുധമാണ്. സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ വാക്കുകളിലൂടെ ജനലക്ഷങ്ങളെ തനിക്കനുകൂലമാക്കി ചിന്തിപ്പിച്ചിരുന്നുവെന്നത് ചരിത്രം. ജനവിരുദ്ധ നയങ്ങൾക്കൊണ്ടും, ഹൈന്ദവ ഫാഷിസ തേർവാഴ്ചകൊണ്ടും കോർപ്പറേറ്റുദാസ്യംകൊണ്ടും ജനവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാകുമ്പോഴും സംഘപരിവാർ മുന്നണിയുടെയും സർക്കാരിന്റെയും ശബ്ദമായി മാറുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കഴിയുന്നതും അദ്ദേഹത്തിന്റെ വാഗ്വിലാസം ഒന്നുകൊണ്ട് മാത്രമാണ്. അതേസമയം ഒരു കാലത്ത്, കേരളത്തിലെ യുവ രാഷ്ട്രീയ, മതനേതാക്കാന്‍മാരില്‍ തന്റെതായ സ്ഥാനം വഹിച്ചിരുന്ന അബ്ദുല്‍ നാസര്‍ മദനിയെന്ന നേതാവിന്റെ തീപ്പൊരി പ്രസംഗം കേട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ലയെന്ന് മാത്രമല്ല, ആത്യന്തികമായി അത് അദ്ദേഹത്തെ എത്തിച്ചത് നിരന്തരമായ കാരാഗ്രഹ വാസത്തിലേക്കായിരുന്നു. ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ കാലം വിചാരണാ തടവുകാരനായി ജയിൽവാസം അനുഭവിച്ചതിന്റെ ആഗോള കാലയളവുകൾ പരിശോധിച്ചാൽപ്പോലും മുന്നിലുള്ള പേരുകളിൽ ഒന്ന് മദനിയുടേതായിരിക്കും എന്നുറപ്പാണ്.

2) നിരോധിത സംഘടനയായ ഐ.എസ്.എസ്.(ഇസ്ലാമിക് സേവക് സംഘ്) എന്നാ സംഘടനയിലൂടെ തന്റെ രാഷ്ട്രീയവും മതവും കൂടിക്കലര്‍ത്തുന്ന രീതിയിലുള്ള തുടക്കത്തിനു നിരോധനത്തിലൂടെ തടസ്സം വന്നുവെങ്കിലും, പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നു തന്റെ സംഘടനാ ശേഷിയും, രാഷ്ട്രീയ പ്രഭാവവും കാണിക്കുന്നതില്‍ അദ്ധേഹം ഒരു പരിധിവരെ വിജയിച്ചുവെന്നു വേണം ചരിത്രം വിലയിരുത്തുമ്പോള്‍ മനസ്സിലാക്കുവാന്‍.



3) ഗൂഢാലോചന, സാമൂദായിക സൌഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തികളും,സംസാരവും തുടങ്ങി 1998ല്‍ അറുപതു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസ് വരെ ചുമത്തി ഒമ്പതരവര്‍ഷം മദനിയെ ജയിലിലും കിടത്തി. ഒമ്പതരവര്‍ഷത്തെ ജയില്‍ വാസം തകര്‍ത്ത ആരോഗ്യം മദനിയുടെ സംസാരത്തിന്റെയും പ്രവര്‍ത്തന ശൈലിയുടേയും പ്രവര്‍ത്തനം മാറ്റിയെന്നു വേണം കരുതാന്‍. എന്നാല്‍ മദനിയെ നിയമവും, ഭരണകൂടങ്ങളും വേട്ടയാടുന്നത് അവിടെയും അവസാനിച്ചില്ല. ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 നു അദ്ദേഹത്തെ അറെസ്റ്റ്‌ ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്. എങ്കിലും നിരന്തരമായി നീളുന്ന വിചാരണയും കേസ് നടപടികളും പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി മദനിക്ക് സ്ഥിരമായ ജാമ്യം അനുവദിച്ചു. എങ്കിലും ബാങ്ക്ലൂര്‍ നഗരം വിട്ടുപോകുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല.

4) ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസമാണ് മദനി മാതാവിനെ സന്ദര്‍ശിക്കാനും, മകന്‍റെ വിവാഹത്തില്‍ സംബന്ധിക്കാനുമായി കര്‍ണ്ണാടക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്‍റെ ദ്രോഹപരമായ നിലപാടുകള്‍ കാരണം കോടതിക്ക് വ്യവസ്ഥകളില്‍ ഇളവു നല്‍കാനായില്ല. ആ ഘട്ടത്തില്‍ മദനി സുപ്രീംകോടതിയെ സമീപിച്ചു. കോടതില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും മദിയുടെ സുരക്ഷ, യാത്ര, താമസം അടക്കമുള്ളവയ്ക്കായി 14,79,875 രൂപ കെട്ടിവയ്ക്കണമെന്ന നിലപാടെടുത്തുകൊണ്ട് കര്‍ണ്ണാടക പോലീസ് മദനിയെ സമാനതകളില്ലാത്തവിധം ദ്രോഹിക്കുവാനും, സുപ്രീംകോടതി വിധി അട്ടിമറിക്കുവാനും ശ്രമിച്ചു. മദനിയുടെ അഭിഭാഷകര്‍ ഇക്കാര്യം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, കോടതി രൂക്ഷഭാഷയില്‍ കര്‍ണ്ണാടക സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതെഴുതുന്ന ഈ സമയം അബ്ദുന്നാസിർ മഅ്ദനി സുരക്ഷ ചെലവിനായി 1,18,000 രൂപ നൽകിയാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സന്ദർശനസമയം നാല് ദിവസം കൂടി നീട്ടി നൽകുകയും ചെയ്തു. ആഗസ്റ്റ് ആറുമുതൽ ഒമ്പത് വരെയാണ് കോടതി നീട്ടി നൽകിക്കൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്. വിചാരണത്തടവുകാരുടെ മേൽ തുക ചുമത്തുന്നത് കീഴ്വഴക്കമാക്കരുതെന്ന കർണാടകയോടുള്ള സുപ്രീംകോടതി നിർദേശമാണ് ഈ വിഷയത്തിലെ പരമപ്രധാനമായ അക്കാദമിക വിഷയവും, നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പാഠവും!



5) മദനിവേട്ടയിലെ ഹൈന്ദവ രാഷ്ട്രീയം, ജുഡീഷ്യറിയുടെ ദൌര്‍ബ്ബല്ല്യങ്ങള്‍.
**************************
മദനി വിഷയത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ സുപ്രീംകോടതിയിൽനിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങി എന്ന് കേൾക്കുമ്പോൾ, കര്‍ണ്ണാടക ഭരിക്കുന്നത് സംഘപരിവാര്‍ സര്‍ക്കാരല്ല എന്ന ഓര്‍മ്മ തികട്ടിയെത്തുന്നു. ഒരു പക്ഷേ ഈയൊരു ബോധ്യമാണ് ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് പഠിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ ഞെട്ടിക്കുന്നത്. കാരണം കര്‍ണ്ണാടക ബീ ജെ പി ഭരിച്ചിരുന്ന കാലത്തേക്കാള്‍ ക്രൂരമായ നിലപാടുകളാണ് കര്‍ണ്ണാടകയിലെ കോണ്ഗ്രസ് സര്‍ക്കാര്‍ മദനിക്കെതിരെ സ്വീകരിക്കുന്നതെന്നത് അമ്പരപ്പിക്കുന്നതാണ്. അത് വളരെ യാദൃശ്ചികമായതോ, സ്വാഭാവികമായതോ ആയ ഒരു രാഷ്ട്രീയ ഭരണകൂട നിലപാടാണ് എന്ന് കരുതാനാവില്ല. കോൺഗ്രസ്സിന് ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനാവുന്നതിൽ പരിധികളുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് തകര്‍ന്നുതരിപ്പണമായ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയുടെ അതിജീവനത്തിന്റെ അവശേഷിക്കുന്ന മാര്‍ഗ്ഗമെന്ന തിരിച്ചറിവായിരിക്കാം കര്‍ണ്ണാടകയിലെ മതേതര സര്‍ക്കാര്‍ മദനിയുടെ കാര്യത്തില്‍ ഇത്തരം വിചിത്രമായ നിലപാടുകള്‍ എടുക്കുന്നതിനു കാരണം.

6) ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന പഴുതുകളുടെ രാഷ്ട്രീയ ഉപയോഗപ്പെടുത്തലിന്റെ ഒരു ഇരയാണ് മദിനി. നമ്മുടെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും രാഷ്ട്രീയപ്പാര്‍ട്ടികളും എല്ലാംകൂടി ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് ‘അസഹിഷ്ണുവായ ഒരു പ്രജയെ’ സൃഷ്ടിക്കുക എന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എന്തെങ്കിലും ശിക്ഷ വിധിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കർണ്ണാടകാ സർക്കാരിന്റെയോ, ഇന്ത്യൻ സർക്കാരിന്റെയോ ഇഷ്ടക്കാരനല്ല മദനി എന്ന് മനസിലാക്കാൻ ഗവേഷണമൊന്നും വേണ്ട. ആ നിലയ്ക്ക് അയാളെ ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാൻ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാൽ അയാൾ ഇന്നും ഇങ്ങനെ നിരന്തരകാലം ജയിലിൽ കിടക്കില്ല എന്നതും സാമാന്യ യുക്തിയാണ്. എങ്കിലും നമ്മുടെ ജുഡീഷ്യറിക്കും, ഭരണകൂടങ്ങള്‍ക്കും വ്യാഖ്യാനിക്കാനാവാത്ത കാരണങ്ങളാല്‍ മദനിയുടെ "വിചാരണാതടവ്‌" അജ്ഞാതമായ കാരണങ്ങളാല്‍ അതിന്‍റെ രണ്ടാം ഘട്ടത്തിലെ രണ്ടാം പതിറ്റാണ്ട് പൂര്‍ത്തിയാകുവാന്‍ പോകുന്നു.



7) നമ്മുടെ നാട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഒമ്പതരവര്‍ഷം കോയമ്പത്തൂര്‍ ജയിലിലും അതിനുശേഷം ഇപ്പോള്‍ ബാംഗ്ളൂര്‍ ജയിലിലും നരകയാതന അനുഭവിക്കുന്ന ആ മനുഷ്യനു വേണ്ടി വേണ്ടരീതിയില്‍ പ്രതികരിക്കാനോ, യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനോ നമ്മുടെ പൊതുബോധം സമ്മതിച്ചില്ലയെന്നതാണ് വസ്തുത. മാധ്യമങ്ങള്‍ നിര്‍മ്മിച്ചതായിരുന്നു ആ പൊതുബോധമെങ്കിലും മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു എന്താണു ഈ ജനതയ്ക്ക് സ്വീകാര്യമെന്ന്, അതിനനുസരിച്ച് അവര്‍ കഥകളെഴുതിയെന്നുമാത്രം. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നുള്ളതിന്റെ നൂറു നൂറു തെളിവുകള്‍ നമ്മുടെ മുന്നില്‍ ദിനേനയെന്നോണം വന്നുകൊണ്ടിരുന്നു. പക്ഷേ, അതു ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ വേണ്ടപരിഗണന കൊടുക്കതെ നമ്മള്‍ വേറെ വാര്‍ത്തകള്‍ തേടിക്കൊണ്ടിരുന്നു. 2008ല്‍ ബാംഗ്ളൂരല്‍ നടന്ന 7 സ്ഫോടനങ്ങളില്‍ മരിച്ചത് 2 പേര്‍ .ഇതിന്റെ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ 2 തവണയും ഇല്ലാത്ത മഅദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നത്എവിടെയോ നടന്ന ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ന്യായമായും വിശ്വസിക്കാവുന്ന ഒരുപാടു തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. തട്ടിക്കൂട്ടിയ സാക്ഷികള്‍ തന്നെ ഒന്നാമത്തെതെളിവ്.

8) 24 മണിക്കൂര്‍ പോലീസ്കാവലിലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പു നടത്തി എന്ന പൊലീസ് ഭാഷ്യം അതേപോലെ വിശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നത് മാധ്യമങ്ങളുടെ സ്വാധീനമാണു തെളിയിക്കുന്നത് മഅദനിക്കെതിരിലുള്ള സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ളവിവരം അറിയാതെകഴിയുന്ന യോഗാനന്ദ, മഅദനിക്കെതിരെ മൊഴികൊടുക്കാന്‍ ക്രൂരമായ പീഡനം ഏല്ക്കേണ്ടിവന്ന റഫീക്ക് എന്ന ചെറുപ്പകാരന്‍, കടുത്ത ക്യാന്സര്‍ ബാധിതനായി കോമയില്‍ ആശൂപത്രിയില്‍ കഴിയുന്ന സമയതു ബാംഗ്ളൂരിലെത്തി മൊഴിനല്‍കിയെന്നു പരയപ്പെടുന്ന മജീദ്, തന്നെ കബളിപ്പിച്ചു മൊഴി രെഖപ്പെടുതിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമ്സ്ഥന്‍ ജോസ് വര്‍ഗീസ്സ്, ഇതുവരെയും ഒരു പോലീസുകാരനോ, കോടതിയോ മൊഴിരേഖപ്പെടുത്തിയിട്ടില്ലാത്ത മഅദനിയുടെ സഹോദരന്‍, ഇവരൊക്കെയാണു ഈ കേസിലെ പ്രധാന സാക്ഷികള്‍ എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിലെ കറുത്ത ഹാസ്യമാകുന്നുണ്ട്!

9) കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial. ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍. ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു. അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു. അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു. അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - "ഒരു നായയെ പോലെ".



10) അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍, ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ, ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ് എന്ന് നമുക്കും തോന്നിപ്പോകുന്നു.

11) രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട്, എന്നിട്ടും എന്തുകൊണ്ട് മദനി?!
**************************
മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി .

12) മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി. അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത്. അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം!



13) മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല. മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു. ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത്. ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട്. അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത്. കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി.

14) മദനിക്ക്‌ ജാമ്യം നല്‍ക്കുന്നതിന്‌ തടസ്സമായി സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിച്ചിരുന്നത്. മദനി ഐ.എസ്‌.എസ്‌ എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത്‌ അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ചീഫ്ജസ്റ്റിസ്‌ മാര്‍ക്കന്ടെയ കട്ജു ചോദിച്ചത്‌ " നിരോധിത സംഘടനയിലെ അംഗം എന്നത്‌ ഒരു കുറ്റമല്ല. കൂടാതെ വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ജാമ്യം നല്‍കുന്നതില്‍ എന്ത്‌ ഭീഷണിയാണുള്ളത്‌" എന്നാണ്‌. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കരിന്റെ വാദത്തെ അനുകൂലിച്ചത്‌ കൊണ്ടാണ്‌ മുന്‍പ് മദനിക്ക് ജാമ്യം അനുവദിക്കപ്പെടാതെ പോയത്‌.

15) പൂര്‍ണ്ണഗര്‍ഭിണിയായ കൌസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന്‌ ഭ്രൂണം പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച്‌ "ഹിന്ദു സംസ്കാരം" സംരഷിച്ചത്‌ താനാണ്‌ എന്ന്‌ അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി സ്വതന്ത്രനായി കഴിഞ്ഞിരുന്ന , നരോദ പാട്യാ കേസിലും, ഗുജറാത്ത് വംശഹത്യാ കേസിലുമടക്കം കഠിനശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ കപടകാരണങ്ങളുന്നയിച്ചു നികുതിപ്പണം കൊണ്ട് പരോളില്‍ സ്വതന്ത്ര വിഹാരം നടത്തുന്ന കാലത്ത്, മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്‌ ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഇന്ത്യയിലേക്ക്‌, ഇതിനകം നിശ്ചയിക്കപ്പെട്ടതായേക്കാവുന്ന മൂന്നാമൂഴത്തിനായി അവസരസൃഷ്ട്ടിക്കു മദനിമാര്‍ ജാമ്യത്തില്‍ ഇളവുതേടി വരുമ്പോള്‍ ഇവിടെ കേരളത്തിലെ സംഘി ഈര്‍ക്കിലി നേതാക്കള്‍ വരെ പൌരന്‍റെ പണം കൊണ്ട് എസ്. പി .ജി സംരക്ഷണം തരപ്പെടുത്തിയിരിക്കുന്നു എന്നത് നമ്മുടെ വ്യവസ്ഥിതിയുടെ അത്രമേല്‍ ആസുരമായ കറുത്ത കാലത്തെയാണ് അടയാളപ്പെടുത്തുന്നത്..!

Thursday, July 20, 2017

അവധി നല്‍കി മാറ്റിനിര്‍ത്തുകയല്ല; അവളെ പിന്തുണ നല്‍കി ഒപ്പം നിര്‍ത്തൂ.

ആദ്യം ഒരു സംഭവകഥ പറയാം. ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒരു സമയത്ത് എതിര്‍സ്ഥാനാര്‍ഥിയും ആ സമയത്തെ രാഷ്ട്രത്തലവനുമായിരുന്ന ആള്‍ ഗര്‍ഭിണിയായ ബേനസീറിന്റെ പ്രസവസമയത്തോട്‌ അടുപ്പിച്ച്, അധികാരഗര്‍വ്വില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചു.  ചൂടുപിടിച്ച അവസാന ദിന പ്രചാരങ്ങളില്‍ നിന്ന്, അവരെ സ്ത്രൈണസഹജമായ അനിവാര്യ കാരണങ്ങളാല്‍  മാറ്റി നിര്‍ത്തുവാനുള്ള രാഷ്ട്രീയ കുബുദ്ധിയായിരുന്നു അത്. ബേനസീര്‍ പ്രസവത്തിനായി പോകുന്ന അവസാന ദിനങ്ങളില്‍ അവരുടെ പാര്‍ട്ടി പ്രചാരണത്തിന് നേതാവില്ലാതെ ശൂന്യത അനുഭവിക്കുന്നത് കാത്തിരുന്ന രാഷ്ട്രീയ നിരീക്ഷക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ഡോക്ടര്‍ പറഞ്ഞ ഡേറ്റ് എത്തുന്നതിന് രണ്ടാഴ്ച്ചമുന്‍പ് ബ്രിട്ടനിലേക്ക് വിമാനം കയറി സിസേറിയന്‍ ചെയ്തു തിരിച്ചുവന്നുകൊണ്ട് ബേനസീര്‍ ലോകത്തെയും പാകിസ്ഥാന്‍ രാഷ്ട്രീയത്തെയും ഞെട്ടിച്ചു. മാനസികമായി അതിശക്തമായ ഒരു സ്ത്രീ രാഷ്ട്രീയകുബുദ്ധികളായ പുരുഷക്കൂട്ടത്തെ അസാധാരണമായി നേരിട്ട ഈ സംഭവം ഇന്നും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൌതുകമുള്ള ചരിത്രമാണ്. മാതൃത്വവും, ആര്‍ത്തവവും പോലുള്ള സ്ത്രീസഹജമായ അനിവാര്യതകളെ ധീരകളായ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ ഒരുദാഹരണം മാത്രമാണ് പറഞ്ഞത്.

കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം അവരുടെ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ത്തവാവധിയായി എല്ലാ മാസവും ഒരു ദിവസം നല്‍കുവാന്‍ തീരുമാനിച്ചതാണ് ഈ മണിക്കൂറുകളിലെ ചര്‍ച്ച. പ്രാഥമികമായി പ്രശംസിക്കേണ്ട ഒരു തീരുമാനമായാണ് സമൂഹം ഇതിനെ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. അതില്‍ തെറ്റുപറയാനുമാകില്ല, കാരണം ആണ്‍കണ്ണുകള്‍ കൊണ്ടാണ് നമ്മുടെ നീതിയും, ധാര്‍മ്മികതയും, സാമൂഹ്യ സ്വീകാര്യതകളും എല്ലാം നോക്കിക്കാണുന്നത്. ആ നിലയില്‍ പുരുഷന് അഭികാമ്യമായി തോന്നിയ ഈ മാധ്യമ സ്ഥാപന തീരുമാനത്തെ ഒരു സാമൂഹ്യാംഗീകാരമായി നാം തെറ്റിദ്ധരിക്കുന്നു എന്നതാണ് വസ്തുത.

സ്ത്രീ, പുരുഷന്‍, ജൈവ വ്യത്യാസങ്ങള്‍...
************* 
ഗര്‍ഭപാത്രത്തിലെത്തുന്ന പുരുഷ ബീജത്തില്‍ X ക്രോമാസോമോ Y ക്രോമാസോമോ ഉണ്ടാകാം. അണ്ഡത്തില്‍ നിന്നും, ബീജത്തില്‍ നിന്നുമുള്ള രണ്ടു X ക്രോമസോമുകള്‍ (XX) ആണെങ്കില്‍ അത് ആണും, അണ്ഡത്തില്‍ നിന്നുള്ള X ഉം ബീജത്തില്‍ നിന്നുള്ള ഒന്ന് Y യുമാണെങ്കില്‍ (XY) അത് പെണ്ണുമാകുന്നു എന്നതാണ് എല്ലാവര്ക്കും അറിയുന്ന ലളിത ശാസ്ത്രം. എന്നുവച്ചാല്‍ ടെസ്റ്റട്രോണ്‍ ഹോര്‍മോണ്‍ പുരുഷ ജീവനൈല്‍ അവയവങ്ങളെ നിര്‍ണ്ണയിക്കാനും അല്ലാത്തവ പെണ്‍ജീവന്‍ പിറവിയെടുക്കുവാനും സഹായിക്കുന്നു. XY ക്രോമസോമുകള്‍ സ്ത്രീലിംഗ ഭിന്നത തീരുമാനിക്കുകയും സ്ത്രൈണ അവയവങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുവാന്‍ കാരണമാവുകയും ചെയ്യുന്നു. അണ്ഡത്തില്‍ എപ്പോഴും X ക്രോമസോമുകള്‍ മാത്രമാണ് ഉണ്ടാവുക, എന്നുവച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ എപ്പോഴും സന്നദ്ധമാണ് ഒരു സ്ത്രീ. പെണ്‍കുട്ടിയെ നിര്‍ണ്ണയിക്കുന്നത് പുരുഷ ബീജത്തിലെ Y ക്രോമസോമാണ്‌. എന്നിട്ടും നമ്മുടെ "പ്രാകൃത" സമൂഹം പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകളെ ശപിക്കുന്നതും, വിവാഹ മോചനംപോലും നടത്തുന്നത് ഒരു കറുത്ത ദുരന്ത ഹാസ്യമാണ്.!      

ജന്മംകൊണ്ട്, വളര്‍ന്ന്  ശാരീരികമായി ഗര്‍ഭധാരണത്തിന് പാകപ്പെട്ട ഒരു സ്ത്രീ ശരീരത്തിലെ അണ്ഡം (Ovum) പുരുഷബീജവുമായി ചേര്‍ന്ന് ഒരു ജീവനായി രൂപാന്തരപ്പെടുന്നെങ്കില്‍ മാസമുറ തെറ്റുകയും, ഇല്ലെങ്കില്‍ ആ അണ്ഡം പുറത്തേക്ക് പോകുന്ന അവസ്ഥയും സ്ത്രീ ആര്‍ത്തവാവസ്ഥയില്‍ ആകുന്ന സ്ഥിതിയും ഉണ്ടാകുന്നു. ഇത് വളരെ സ്വാഭാവികവും പ്രാകൃതികാവുമായ ഒരു ജൈവ പ്രക്രിയയാണ്. അന്ധവിശ്വാസജടിലമായ തെറ്റിദ്ധാരണകളും, വികലമായ മതപരികല്‍പ്പനകള്‍ രൂപപ്പെടുത്തിയിട്ടുള്ള "അശുദ്ധി"യുടെ ചിന്തകളും തന്നെയാണ് ആര്‍ത്തവ കാലത്തെ ഇത്രമേല്‍ "ഭയാനകമായ ഒരു സംഭവമാക്കി" മാറ്റിയിട്ടുള്ളത്.  ആര്‍ത്തവത്തെ സംബന്ധിച്ച ചൊല്ലുകളില്‍ കൌതുകരമായിട്ടുള്ളത് "നഷ്ട്ടപ്പെട്ട അണ്ഡത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടുള്ള ഗര്‍ഭപാത്രത്തിന്‍റെ കണ്ണുനീരാണ് ആര്‍ത്തവം" ( Weeping of the uterus for the lost ovum ) എന്നതാണ്. 

ഇന്ത്യയിലെ മധ്യവർഗ്ഗ സമൂഹത്തിൽ 80 % സ്ത്രീകൾക്കും കൃത്യം 28 ആം ദിവസം ആർത്തവം ഉണ്ടാകുന്നില്ല എന്നതാണ് ഇതുസംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നത്. 28  ദിവസം തികഞ്ഞിട്ടും മെൻസസ് ആകാത്തവൾക്ക്  എന്തെങ്കിലും കുഴപ്പമുണ്ട് എന്നും ഇതിനര്ത്ഥമില്ല. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,  വ്യക്തിജീവിതത്തിലെ, തൊഴിലിടത്തിലെ മാനസിക സംഘര്‍ഷങ്ങള്‍, തടിയുള്ള ശാരീരിക സ്ഥിതി, കഴിക്കുന്ന ഭക്ഷണത്തിലെ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റിക്കുന്നതാണ്. 

ഇനിയൊരുപക്ഷേ ഒരു സ്ത്രീ ഗര്‍ഭിണിയായി ആര്‍ത്തവം ഇല്ലാതാകുന്നതും മൂന്ന് മാസത്തേക്ക് വരെ ഉറപ്പിക്കാന്‍ കഴിയാത്ത കാര്യമാണ്. മൂന്ന് മാസം വരെ ഗര്‍ഭം അലസുന്നത് ഉള്‍പ്പടെയുള്ള സാദ്ധ്യതകളോ, മറ്റെന്തെങ്കിലും കാരണത്താലാണ് ആര്‍ത്തവം ഉണ്ടാവാത്തത് എന്ന സ്ഥിതിയോ സംഭവിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മെന്‍സസ് വന്നതുപോലെ അഭിനയിച്ചുകൊണ്ട് ഒരു സ്ത്രീ അവധിഎടുക്കേണ്ട കാര്യമില്ലല്ലോ. ചുരുക്കത്തില്‍ സൂര്യന്‍ കിഴക്ക് ഉദിക്കുന്നതുപോലെ കൃത്യവും, അനിവാര്യവുമായ ഒരവസ്ഥയാണ് ആര്‍ത്തവം എന്നത് പുരുഷ സമൂഹത്തിന്‍റെ പഠനമില്ലായ്മയാണ് കാണിക്കുന്നത്. 

ലോകത്തിലെ മുഴുവന്‍ സാനിട്ടറി നാപ്ക്കിന്‍ കമ്പനികളുടെയും പരസ്യങ്ങളുടെ പൊതുസ്വഭാവം, ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ ജീവിതം സാധ്യമാക്കുന്ന അവരുടെ ഉല്‍പ്പന്നത്തെ ഉയര്‍ത്തിക്കാണിക്കുന്നതാണ്. ഈയിടെയാണ് ആര്‍ത്തവ സമയത്ത് ഒളിമ്പിക്സ് ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടുന്ന ഒരു വനിതയുടെ ആശയം പരസ്യമായി അവതരിപ്പിച്ചത് ഒരു യൂറോപ്യന്‍ ചാനലിലെ വീഡിയോയില്‍ കണ്ടത്. സ്വാഭാവികമായ ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ തൊഴില്‍ജീവിതം ഒരു സ്ത്രീക്ക് സാധ്യമാണ്. അങ്ങനെയല്ലാത്തവരുടെ കാര്യത്തില്‍ നിസ്സാരവിലയുള്ള ഗുളികകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായതും, പ്രയാസമുള്ളതുമായ സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍പ്പോലും ഒരു ദിവസ അവധി അപ്രസക്തമാണ്, പകരം വിദഗ്ദമായ മെഡിക്കല്‍ സഹായമാണ് അപ്പോള്‍ ആവശ്യമുള്ളത്. 

  
ആര്‍ത്തവം ഒരു ദുരിതകാലമാണോ, എന്തുകൊണ്ട് ?!
*******************
സ്ത്രീശരീരത്തില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ശാരീരിക മാനസിക പ്രയാസങ്ങള്‍ക്ക് കാരണം. ശാരീരിക വേദനകള്‍ മാത്രമല്ല വിഷാദവും, അകാരണമായ മാനസികാസ്വാസ്ഥ്യവും ഉള്‍പ്പടെയുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നത് വസ്തുതയാണ്. മെഡിക്കല്‍ സയന്‍സ് ചരിത്രത്തില്‍ പഠനം നടത്തിയവര്‍ക്ക് ആര്‍ത്തവ സമയത്തെ പ്രയാസങ്ങള്‍കൊണ്ട് ആത്മഹത്യ ഉണ്ടായ സംഭവങ്ങള്‍ വരെ വായിക്കുവാന്‍ കഴിയും. പക്ഷേ അപ്പോഴും ഒരു ദിവസ അവധി എന്നത് ശാസ്ത്രീയ അടിത്തറയില്ലാതെ തുടരുകയാണ്, കാരണം മേല്‍പ്പറഞ്ഞ പ്രയാസങ്ങള്‍ ഉള്ളവള്‍ക്ക് ഏകദിന അവധിയല്ല, വൈദ്യ സഹായവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള പിന്തുണയുമാണ് വേണ്ടത്. അവധി ദിനങ്ങള്‍ ചിലപ്പോള്‍ ഒരു ആഴ്ചവരെ വേണ്ടിയും വന്നേക്കും. അതികഠിനമായ വേദനയും, അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമ്പോള്‍ ഒരു ദിവസത്തെ അവധികൊണ്ട് ഒന്നുമാകില്ല എന്ന് സാരം. 

ഒരു സ്ത്രീയുടെ ആര്‍ത്തവ ദിനങ്ങള്‍, അവളുടെ Fertile ദിവസങ്ങള്‍ എന്നിവയൊക്കെ അവളുടെ സ്വകാര്യതയാണ്‌. ഓഫീസിലെ HR മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള സഹപ്രവര്‍ത്തകര്‍ക്ക്  ആളുകള്‍ക്ക്  കാര്യങ്ങള്‍ വെളിവാക്കപ്പെടുന്നത് സൂക്ഷ്മവിശകലനത്തില്‍ സ്വകാര്യതയിലേക്കുള്ള അധിനിവേശമാണ്. ഇക്കാര്യത്തില്‍ രണ്ടുതരം മനോനിലയുള്ള സ്ത്രീകള്‍ ഉണ്ടാവാം . അതായത് ഇത്തരം കാര്യങ്ങളില്‍ സ്വകാര്യത ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരും, ആര്‍ത്തവം തന്‍റെ സ്വകാര്യതയാണ്‌ എന്ന് കരുതുന്നവരും ഉണ്ടാകാം എന്നത് സ്വാഭാവികം . 

ചുരുക്കത്തില്‍ അവധി നല്‍കി മാറ്റി നിര്‍ത്തേണ്ട അശുദ്ധിയുടെ കാലം എന്നതാണ് മാധ്യമ സ്ഥാപനത്തിന്‍റെ "ഔദാര്യ അവധി"യുടെ ആകെത്തുക. ആര്‍ത്തവ സമയത്തെ ശാരീരിക മാനസിക അസ്വസ്ഥതകള്‍, പ്രയാസങ്ങള്‍, ഒട്ടും പ്രയാസമില്ലാതെ പൂപറിക്കുന്നത് പോലെ നേരിടുന്ന സ്ത്രീകള്‍... തുടങ്ങിയ  വൈവിധ്യ കാര്യങ്ങള്‍ മരണം വരെ ഒരു പുരുഷന്, പുരുഷ സമൂഹത്തിന് അജ്ഞാതമാണ്. കാരണം ഒരു മണിക്കൂര്‍ പോലും അവന്‍ അത് ജീവിതത്തില്‍ അനുഭവിക്കുന്നില്ല. 

എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ട്, അവള്‍ ആ സമയത്ത് സ്പര്‍ശിക്കപ്പെടാന്‍ പാടില്ലാത്തവളാണ് എന്ന ചിന്ത ഉല്‍പാദിപ്പിക്കുന്നതും, അത് നടപ്പിലാക്കുന്നതും "ഔദാര്യ അവധി" നല്‍കുന്നതും മത - സാമൂഹ്യ രംഗത്തെ പുരുഷ മേധാവിത്വമാണ്. (ശബരിമല അയ്യപ്പ ദര്‍ശന കാലത്ത് എന്‍റെ വീട്ടില്‍ വന്നുറങ്ങാരുണ്ടായിരുന്ന എന്‍റെ വളര്‍ത്തമ്മ ദേവകിയമ്മയെ ഇപ്പോള്‍ ഓര്‍ക്കുന്നു.)

പുരുഷനൊപ്പം സ്ത്രീയും തൊഴില്‍ രംഗത്തെ മാത്സര്യങ്ങള്‍ നേരിടുന്ന ആഗോളീകൃതമായ കാലത്താണ് നാം ജീവിക്കുന്നത്. തൊഴില്‍ ദിനത്തിന്‍റെ അനിവാര്യമായ മിസ്സിംഗ്‌ തീര്‍ച്ചയായും സ്ത്രീകളുടെ തൊഴില്‍ രംഗത്തെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. പുരുഷനൊപ്പമുള്ള മത്സരത്തില്‍ പിന്നാക്കം പോകുവാന്‍ തീര്‍ച്ചയായും കഴുത്തറപ്പന്‍ കോര്‍പ്പറേറ്റ് മാത്സര്യകാലത്ത് ഇത് കാരണമാകും. മാത്രമല്ല ആര്‍ത്തവം രാവിലെ ഓഫീസ് സമയത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പായി ഉണ്ടാവണം എന്നത് പരിഹാസ്യമാണ്. ഓഫീസിലെത്തി നാല് മണിക്കൂര്‍ ജോലി കഴിഞ്ഞാണ് സംഭാവിക്കുന്നതെങ്കില്‍ "അവധിയുടെ യുക്തി" പരിഹാസ്യമാകുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ സ്ത്രീ സൌഹൃദപരമായ തൊഴിലിടങ്ങള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം. വൃത്തിയുള്ള ശുചിമുറികളും, വേഗത്തില്‍ സാനിട്ടറി നാപ്ക്കിനുകള്‍ ലഭ്യമാകുന്ന സ്ഥിതിയും ഉറപ്പുവരുത്തുകയാണ് മുതലാളിമാര്‍ ചെയ്യേണ്ടത്.      

മേല്‍പ്പറഞ്ഞ രൂപത്തില്‍ പല കാരണങ്ങളാല്‍ മാസമുറ ഉണ്ടാവാത്ത ഒരു പെണ്ണ്, മാസത്തില്‍ ഇതിനായി അവധിയെടുക്കാത്തത് "ഇവള്‍ക്ക് ഈ സംഭവം ഒന്നുമില്ലേ ?" എന്ന പരിഹാസങ്ങളിലേക്ക് നയിക്കപ്പെടും. അത്യന്തികമായി ആര്‍ത്തവം ഒരു സ്ത്രീയുടെ സ്വകാര്യതയാണ്, അത് ഹനിക്കപ്പെടുകയാണ് ഓഫീസിലേക്കും, തൊഴിലിടത്തിലേക്കും ഈ ചര്‍ച്ച വലിച്ചിഴക്കുന്നതിലൂടെ സംഭവിക്കുന്നത് എന്ന് ചുരുക്കം.   

പ്രധാനപ്പെട്ട സംഗതി, ആര്‍ത്തവം എന്തോ ഭയങ്കരമായ അശുദ്ധിയുടെയും, സ്ത്രീകള്‍ക്ക് എന്തൊക്കെയോ ഔദാര്യം ആവശ്യമുള്ള  സമയത്തിന്‍റെയും ദിനങ്ങളാണ് എന്ന വികല പുരുഷ ചിന്തകള്‍ ഊര്‍ജ്ജം സംഭരിക്കുകയാണ് ആര്‍ത്തവാവധികൊണ്ടുള്ള സ്ത്രീ വിരുദ്ധത. ആയതിനാല്‍ തന്നെ മാതൃഭൂമിയുടെ നടപടിയെ പ്രശംസിക്കുമ്പോഴും "ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും" എന്നതാണ് വസ്തുത. മാസത്തില്‍ ഒരു ദിവസമെങ്കിലും കൂലിയോടുകൂടിയ അവധി നല്‍കാത്ത സ്ഥാപനങ്ങള്‍ കുറവാണ്. അല്ലെങ്കില്‍ തൊഴില്‍ നിയമങ്ങളുടെ സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ അത് ഉറപ്പ് നല്‍കുന്നുണ്ട്. അങ്ങനെയൊരു കാലത്ത് ഈ "ഔദാര്യ അവധി" ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മറിച്ച് ഭരണകൂടങ്ങളും , തൊഴില്‍ സ്ഥാപനങ്ങളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും, സ്ത്രീപക്ഷ തൊഴിലിടങ്ങള്‍ സൃഷ്ട്ടിക്കുകയും  പോരായ്മകള്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടത്തി പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്.! അവള്‍ മാറ്റിനിര്‍ത്തേണ്ടവളല്ല. ആവശ്യ സമയത്ത് പിന്തുണ നല്‍കി ഒപ്പം നിര്‍ത്തേണ്ടവളാണ് എന്ന് പുരുഷാധിപത്യ സമൂഹം തിരിച്ചറിയട്ടെ..!!   

Saturday, July 15, 2017

പിന്നീടവര്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ രൂപത്തില്‍ അമര്‍ത്യാ സെന്നിനെ തേടിവന്നു..!

"സദാചാര വിരുദ്ധമെന്ന് വിളിക്കപ്പെടുന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ ലോകത്തിന്‍റെ അപമാനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്..!"

- ഓസ്കാര്‍ വൈല്‍ഡ്- 

നോബേല്‍ ജേതാവ്  അമര്‍ത്യാ സെന്നിന്റെ ഒരു പുസ്തകമുണ്ട്. The Argumentative Indian. ഇന്ത്യയുടെ ചരിത്രത്തെയും സ്വത്വത്തെയും സംബന്ധിച്ച സംഘികള്‍ തുറന്ന മനസ്സോടെ വായിച്ചിരിക്കാന്‍ ഇടയില്ലാത്ത  സംവാദങ്ങളാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. സംവാദങ്ങളുടെയും ബൗദ്ധികബഹുസ്വരതയുടെയും പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ആധുനിക ഇന്തയില്‍ ഉണ്ടായിട്ടുള്ള മഹത്തായ ഗ്രന്ഥങ്ങളില്‍ ഒന്ന്. 

ഈയിടെ സെന്നിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും സംബന്ധിച്ച് സുമന്‍ ഘോഷ് ആര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍ എന്ന പേരില്‍ത്തന്നെ ഒരു ഡോകുമെന്ററി സിനിമ ചെയ്തു. പ്രശസ്തനായ ബംഗാളി ചലച്ചിത്രകാരന്‍ എന്നതിന് പുറമേ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂനിവേര്‍സിറ്റിയില്‍ സാമ്പത്തികശാസ്ത്ര പ്രഫെസറും കൂടിയാണ് സുമന്‍ ഘോഷ്. അതായത് സിനിമയിലും സാമ്പത്തികശാസ്ത്രത്തിലും പണ്ഡിതനാണെന്ന് സാരം. സ്വാഭാവികമായും സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടിയ അമര്‍ത്യ സെന്നിന്റെ ധിഷണയെ ഉജ്വലമായും ആധികാരികമായും പ്രതിനിധീകരിക്കുന്നതാവും ആ സിനിമ എന്ന് നമുക്ക് ഊഹിക്കാം.


എന്നാല്‍ ആ സിനിമയ്ക്ക് സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. അതിലെ നാല് വാക്കുകള്‍ മ്യൂട്ട് ചെയ്യുകയോ ബീപ് ചെയ്യുകയോ ചെയ്താല്‍ അനുമതി തരാമെന്നാണ് ബോഡ് ഏകാധിപതികള്‍ ഉന്നയിച്ചിരിക്കുന്ന തിട്ടൂരം. Cow, Gujarat, Hindu India, Hindutva view of India എന്നിവയാണ് ആ വാക്കുകള്‍. പശു അമ്മയും ഗുജറാത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശുദ്ധ കുരുക്ഷേത്രഭൂമിയുമാണല്ലോ. എന്നാല്‍ നാളിതുവരെ പദങ്ങള്‍ക്കു മേല്‍ ബീപ് വീഴുന്നത് തെറി വരുമ്പോഴാണ് എന്നത് കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, പശുവിനെയും ഗുജറാത്തിനെയും സംബന്ധിച്ച സെന്‍സര്‍ ബോഡിന്റെ പരികല്‍പനയില്‍ ന്യായമുണ്ട്. ഒരുപക്ഷേ, സമകാലിക ഇന്ത്യയില്‍ ഈ രണ്ട് വാക്കുകളെക്കാളും അശ്ലീലമായി മറ്റൊന്നുമില്ലല്ലോ. പക്ഷേ, ഈ ന്യായവും വെച്ച് ഡോകുമെന്ററി പുറത്തിറക്കാന്‍ പറ്റില്ലെന്നതാണ് നിലവിലെ  സ്ഥിതി. എന്തായാലും  ചിന്തകളെയും സർഗാത്മകപ്രവർത്തനങ്ങളെയും അടിച്ചമര്‍ത്താനുള്ള ഭരണകൂടയത്‌നങ്ങള്‍ ആപല്‍ക്കരമാം വിധം തുടരുക തന്നെയാണ് എന്നതിന്‍റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. സുമന്‍ ഘോഷിന്റെ തന്നെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ-
'The film was my comment on India. I feel disheartened because I wanted to convey certain thoughts and they are trying to stifle it. I have heard that these things are going on. Now I have a taste of this first-hand.'

അല്‍പ്പം മുന്‍പ് "പുലയന്‍"  എന്ന പദം ഉപയോഗിച്ചിടത്തെല്ലാം കത്രിക വെക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധവുമായി "കമ്മട്ടിപ്പാട"ത്തിന്‍റെ സംവിധായകന്‍ രാജീവ് രവി മുന്നോട്ട് വന്നിരുന്നു. അതിനു ശേഷമാണ് സംഘപരിവാര്‍ കൂട്ടുകെട്ട് ഭരിച്ചിരുന്ന പഞ്ചാബിലെ അത്രമേല്‍ അസാധാരണമായ ലഹരി ഉപയോഗവും, അതിനാല്‍ നശിക്കുന്ന യുവതയും പ്രമേയമാക്കി അനുരാപ് കശ്യപ് ഒരുക്കുന്ന "ഉട്താ പഞ്ചാബ്"  എന്ന സിനിമയുടെ 89 സീനുകള്‍ കത്രിക വയ്ക്കണം എന്ന വാക്കാല്‍ നിര്‍ദേശവുമായി  സംഘപരിവാറിന്റെ  രാഷ്ട്രീയ ദാസനായ പഹ്ലാജ് നിഹലാനി എന്ന സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ മുന്നോട്ട് വന്നത്. അനിതരസാധാരണമായ നീതിബോധമുള്ള, ആവിഷ്ക്കാര സ്വാതന്ത്ര്യമില്ലായ്മ സകല സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്യും എന്ന് മനസ്സിലാക്കിയ മഹാരാഷ്ട്ര ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ചുകൊണ്ട്, ആ സമയത്ത് ഒരേയൊരു സീന്‍ മാത്രം എഡിറ്റ്‌ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്, മാറ്റങ്ങള്‍ ഒന്നുമില്ലാതെ "ഉട്താ പഞ്ചാബ്" എന്ന  സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ ഉത്തരവിട്ടത്.


കത്രിക വയ്ക്കലിന്റെ രാഷ്ട്രീയം.
-------------------------------------------------
ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍, യഥാര്‍ത്ഥത്തില്‍, നിയമാനുസൃതും ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കപ്പെടുകയും, സ്വാഭാവികമായി ബോര്‍ഡ് അതിലെ 89 സീനുകള്‍ മുറിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും അല്ല ഉണ്ടായത്. പഞ്ചാബില്‍ ഇക്കഴിഞ്ഞ  ഇലക്ഷന്‍ വരാനിരിക്കുന്നതിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗം കൂടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ ആ നാണംകെട്ട രാഷ്ട്രീയക്കളി.   ബി ജെ പി- ശിരോമണി അകാലിദള്‍ സഖ്യമായിരുന്നു ആ സമയത്ത് പഞ്ചാബ് ഭരിക്കുന്നത്. ആ സമയത്ത് ഇലക്ഷന് മുന്പ് തന്നെ നില പരുങ്ങലിലായ ആ സഖ്യത്തിന് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്ന, നട്ടെല്ലുള്ള ചലച്ചിത്രകാരനായ അനുരാപ് കശ്യപിന്‍റെ ഈ സിനിമ പ്രയാസങ്ങളുണ്ടാക്കുമായിരുന്നു. അതിനാല്‍ ആ നീക്കത്തെ കാവിവല്‍ക്കരിച്ച സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് തടയുക എന്നതായിരുന്നു ഇതിന്‍റെ പിന്നിലെ കുടില രാഷ്ട്രീയം. പക്ഷേ അത്, ദയനീയമായി പാളിപ്പോവുകയാണ് ഹൈക്കോടതി വിധിയോടുകൂടി ഉണ്ടായത്. തിരഞ്ഞെടുപ്പിലാവട്ടെ സംഘപരിവാര്‍ സഖ്യം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

സെന്‍സര്‍ ബോര്‍ഡ്; അധികാര പരിധികള്‍.
-----------------------------------------------------------------
1952 ലെ സിനിമോട്ടോഗ്രാഫി നിയമപ്രകാരം രൂപീകൃതമായ Central Board of Film Certification (CBFC) നെയാണ് നാം സെന്‍സര്‍ ബോര്‍ഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള Ministry of Information and Broadcasting ന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നിയമപരമായ സ്ഥാപനമാണിത്. Regulating the public exhibition of films under the provisions of the Cinematographic Act 1952 എന്നതാണ് ഇതിന്‍റെ പ്രവര്‍ത്തനോദേശം. നാല് തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമകളെ സര്‍ട്ടിഫൈ ചെയ്യുന്നത്. 

1) U (Unrestricted Public Exhibition)
യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാതെ പരസ്യമായി പ്രദര്‍ശിപ്പിക്കുവാനുള്ള അനുമതി.
2) U/A (Parental Guidance for children below the age of 12 years)
പൊതുവായ പ്രദര്‍ശനാനുമതി; ചില രംഗങ്ങള്‍ മാതാപിതാക്കളുടെ ഗൈടന്സോടുകൂടി കുഞ്ഞുങ്ങള്‍ക്കും കാണാവുന്നത്. 
3) A (Restricted to adults)
നിയമപരമായി പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണുവാന്‍ പ്രദര്‍ശനാനുമതിയുള്ള സിനിമ. 
4) S (Restricted to any special class of persons)
ചില പ്രത്യേക തൊഴില്‍ മേഖലകളിലോ, ശാസ്ത്ര മേഖലകളിലോ ഉള്ള വ്യക്തികള്‍ക്ക് മാത്രം കാണുവാനുള്ള സിനിമകള്‍. 

25 അംഗങ്ങളും, അവരിലൊരാള്‍ ചെയര്‍പെഴ്സനും ആകുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭരണസമിതി. ഇന്ത്യന്‍ ഭരണഘടന  പൌരനു ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളോ, ആവിഷ്ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും അവകാശങ്ങളോ ഹനിക്കുവാനോ, അതില്‍ കൈകടത്തുവാനോ  സെന്‍സര്‍ ബോര്‍ഡിനു യാതൊരു അധികാരമോ, നിയമപരമായ അവകാശമോ ഇല്ല. Cinematographic Act 1952 ലെ നിബന്ധനകള്‍ പാലിക്കുന്നതാണോ സിനിമ, ഇല്ലെങ്കില്‍ ഏതൊക്കെ രംഗങ്ങളാണ് അവയെ ലംഘിക്കുന്നത് എന്ന് പരിശോധിക്കുകയും, അത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവ്ഷയപ്പെടുകയും ചെയ്യുന്നത് മാത്രമാണ് ബോര്‍ഡിന്റെ ജോലി. 1983 ലാണ് അവസാനമായി ഇതിന്‍റെ നിയമാവലികള്‍ പുതുക്കിയത്.


കഴിഞ്ഞ ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.  സാമ്പത്തിക ശാസ്‌ത്രജ്‌ഞനായ സുമൻ ഘോഷ് 15 വർഷംകൊണ്ടാണു സെന്നിനെക്കുറിച്ചുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പൂർത്തിയാക്കിയത്. ചിത്രത്തിൽ സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ കൗശിക് ബസുവുമായി സെൻ നടത്തുന്ന സംഭാഷണത്തിനിടെയാണു പശുവും,ഗുജറാത്തുമൊക്കെ കടന്നുവരുന്നത്. നിർദേശിച്ചപ്രകാരം പദങ്ങൾ ഒഴിവാക്കിയാൽ ചിത്രത്തിന് യു–എ സർട്ടിഫിക്കറ്റ് നൽകാമെന്നാണു ബോർഡ് ഔദാര്യമായി  വ്യക്തമാക്കിയത്. .

മുന്‍പ് "ഉട്താ പഞ്ചാബ്" വിഷയത്തില്‍ നടന്നതെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളോ, നിബന്ധനകളോ ആയി യാതൊരുവിധ  ബന്ധവുമില്ലാത്ത രാഷ്ട്രീയ അസംബന്ധങ്ങളായിരുന്നു. അതിന്‍റെ തനിയാവര്‍ത്തനം തന്നെയാണ് സുമന്‍ഘോഷും, അമര്‍ത്യാ സെന്നും ഇന്നിപ്പോള്‍ അനുഭവിക്കുന്നത്. അന്ന് സിനിമ സമര്‍പ്പിക്കപ്പെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും, മരുപടിയില്ലാത്തപ്പോള്‍ അനുരാപ് കശ്യപ് നേരിട്ട് സമീപിച്ചപ്പോഴാണ് പഹ്ലാജ് നിഹലാനി 89 ഇടങ്ങളില്‍ കത്രിക വയ്ക്കേണ്ടതായി വാക്കാല്‍ പറഞ്ഞത്. മോഡിയെ വാഴ്ത്തുന്ന ഹ്രസ്വ ചിത്രങ്ങള്‍ സംവിധാന്‍ ചെയ്തതിനുള്ള പ്രത്യുപകാരമായി 2015 ജനുവരിയിലാണ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനാകുന്നത്. ഉട്താ പഞ്ചാബ് സിനിമയോട് ചെയ്ത നീതികെടുകളെ അദ്ദേഹം  രാഷ്ട്രീയപരമായ ബദല്‍ പ്രസ്താവനകളിറക്കി ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. കശ്യപ്പ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബിനെ മയക്കുമരുന്ന് പ്രചരിക്കുന്ന ഇടമായി ചിത്രീകരിച്ചെന്ന് ആരോപിച്ചും മയക്കുമരുന്നിനെ പ്രകീര്‍ത്തിക്കുന്നുവെന്ന് കാണിച്ചുമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ കത്രിക വെച്ചത് എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായങ്ങള്‍. സിനിമയുടെ ടൈറ്റിലില്‍ നിന്ന് പഞ്ചാബ് എന്ന പേര് മാറ്റണമെന്നുപോലും,  സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. 


യഥാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന നിരവധി, സാമൂഹ്യ , രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സത്യസന്ധമായി കലയെ സമീപിക്കുന്ന ഒരു ചലച്ചിത്രകാരനു  രാജ്യത്തെ മയക്കുമരുന്ന്‌  മാഫിയയെ കണ്ടില്ലെന്നു നടിക്കാനാവില്ല. ആധുനിക ഇന്ത്യയില്‍ നോട്ട് നിരോധനം കൊണ്ട് സാമ്പത്തികമായി, അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത്, പശു രാഷ്ട്രീയവും, കശാപ്പു രാഷ്ട്രീയവും രാഷ്ട്രീയ ഉന്മൂലന വിഷയങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്ന സമയത്ത് കലാകാരന്മാര്‍ അത് പറയാതിരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും, ഭരണഘടനാവകാശങ്ങളെയും മാനിക്കുന്ന ഒരു അതോറിറ്റിയല്ല സെന്‍സര്‍ ബോര്‍ഡെങ്കില്‍ ആ സംവിധാനത്തിന് പിന്നെത് പ്രസക്തിയുണ്ടെന്ന് മനസ്സിലാകുന്നില്ല.     

ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപഭോഗം നടക്കുന്ന പഞ്ചാബിനെക്കുറിച്ച് സിനിമയെടുക്കുമ്പോള്‍, സിനിമയില്‍ ഒരിടത്തും പഞ്ചാബ് എന്ന പേരുപയോഗിക്കരുത് എന്നും, പിന്നാലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചിത്രത്തില്‍ എവിടെയും രാഷ്ട്രീയം പറയരുത്, അന്നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ, നേതാക്കളെയോ സൂചിപ്പിക്കുകപോലും ചെയ്യരുത് തുടങ്ങിയ തിട്ടൂരങ്ങലാണ് അത്രമേല്‍ ബാലിശമായ രൂപത്തില്‍ സംഘപരിവാര്‍ ദാസനായ നിഹലാനിയില്‍ നിന്ന് അക്കാലത്ത് പുറത്തേക്ക് വന്നത്. ഇന്നിപ്പോള്‍ പശുരാഷ്ട്രീയവും, തീവ്ര ഹൈന്ദവതയും ഈ മഹാരാജ്യത്തിന് മുന്നില്‍ ഫാഷിസ്റ്റ് സമസ്യകളായി രാഷ്ട്രീയ ഭൂമികയില്‍ നിലനില്‍ക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അതിന്‍റെ വൃത്തികെട്ട രാഷ്ട്രീയ അടിമത്തം ആവര്‍ത്തിച്ചു തെളിയിക്കുകയാണ്.   


എന്തായാലും  സെന്‍സര്‍ ബോര്‍ഡ് നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജൈറ്റ്ലിയുടെ ആ സമയത്തെ പ്രഖ്യാപനം രാജ്യത്തെ ചലച്ചിത്രകാരന്മാരും, പ്രേക്ഷകരും, പ്രതീക്ഷകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഫിലിം സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകള്‍ ഉദാരമാക്കെണ്ടാതിന്റെ ആവ്ശ്യകതയിലൂന്നുന്ന ശ്യാം ബെനഗല്‍  കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചു വേണ്ടത്ര മാറ്റങ്ങള്‍ കൊണ്ട്വരികയും വ്യവസ്ഥകള്‍ഉദാരമാക്കുകയും ചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഇന്നിപ്പോള്‍ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയും സമാന തിക്താനുഭവങ്ങള്‍കൊണ്ട് തിരസ്ക്കരിക്കപ്പെടുമ്പോള്‍ ജൈറ്റ്ലിയുടെ വാക്കുകള്‍ക്കു പുല്ലുവിലയാണ് ഫലത്തില്‍ കാണുന്നത്.  

എന്തായാലും , ഭക്തന്മാരെയും, ദാസന്മാരെയും കൊണ്ട് കുത്തിനിറച്ച ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍, അക്കാദമിക് ഇടങ്ങള്‍, നിയമ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂലമായ തീരുമാനങ്ങള്‍ മാത്രം വരികയും, അതെല്ലാം പൌരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുകയും ചെയ്യുന്നത് രാജ്യത്തിന്‍റെ കറുത്ത നാളുകളായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ഇത്തരം ആസുര നാളുകളിലും, ജഡീശ്യറി നീതിപക്ഷത്തും, പൌരാവകാശങ്ങളുടെ കൂടെ നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുക്കുന്നു എന്നതാണ് ഏക ആശ്വാസം. ഉട്താ പഞ്ചാബ് സിനിമയുടെ കാര്യത്തില്‍ ബോംബെ ഹൈക്കോടതി ഇടപെട്ടത് പോലെ, സുമന്‍ ഘോഷിന്‍റെ അമര്‍ത്യാ സെന്‍ ഡോക്യുമെന്ററിയിലും അത് ആവര്‍ത്തിക്കപ്പെടുമെന്നു പ്രത്യാശിക്കാം..!!