Friday, June 19, 2015

മാധ്യമങ്ങളും , അവരുടെ "പ്രമുഖ" ജ്വല്ലറികളുമല്ല; പുരോഹിതര്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ ..!!

ആഗോളീകൃതമായ വിപണിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാനവാത്ത പ്രത്യയശാസ്ത്രങ്ങളുടെയും , മതങ്ങളുടെയും , അവയുടെ ആസുരതകളുടെയും ലോകത്താണ് നാം ജീവിക്കുന്നത് . ലാഭം എന്ന ഒറ്റവാക്കുള്ള നിഘണ്ടു മാത്രം പേറി നടക്കുന്ന മുതലാളിത്തവും , മൂലധന രാഷ്ട്രീയവുമാണ് ലോകമാകെ ഭരിക്കുന്നത് . നമ്മുടെ ആത്മീയ ശ്രേണികളെയും ,വിമോചന പ്രത്യയശാസ്ത്രങ്ങളേയും പോലും .




തിരൂര്‍ നിറമരുതൂര്‍ വട്ടത്താണി പാട്ടശ്ശേരി വീട്ടില്‍ ഇസ്മയില്‍ എന്ന ഗ്രിഹനാഥനും , പിതാവുമായ മനുഷ്യന്‍ കേരളത്തിലെ സ്വര്‍ണ്ണവ്യവസായ ലോകത്തെ പ്രമുഖനും , വലിയൊരു  പരസ്യ ദാതാവുമായ   ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള തിരൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ വച്ച് പെട്രോള്‍ ഒഴിച്ചു തീകൊടുത്ത് ആതമഹത്യ ചെയ്തതാണ് നമാധ്യമ ചര്‍ച്ചകളില്‍ ഈ ദിവസങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന് . വിവാഹത്തിനു രണ്ടു നാള്‍ മുന്പ് കാമുകനായ പൂജാരിയോടൊപ്പം "ഒളിച്ചോടിയ" (ഈ പദം കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല ) കുഞ്ഞിമംഗലത്തെ അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയാണ് സോഷ്യല്‍ മീഡിയയുടെ അടുത്ത ഇര . സെമിറ്റിക് മതങ്ങളില്‍ ഒന്നായ ക്രിസ്ത്യാനിറ്റിക്ക് അതിന്റെ യാഥാസ്ഥിക സ്വഭാവം ഇപ്പോഴും കൈമോശം വന്നിട്ടില്ല, ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ച കാലത്ത് ചവറ്റുകുട്ടയില്‍ എറിയേണ്ട ഒന്നാണ് ഈ മതത്തിന്റെ വരട്ടുതത്വവാദങ്ങള്‍, എന്ന് സൂചിപ്പിക്കുന്നതാണ് ഇടുക്കി ബിഷപ്‌ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന; ഇതും സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ ഒന്നാണ് .
സൂക്ഷ്മ ദര്‍ശനത്തില്‍ വിവാഹം എന്ന സ്ഥാപനത്തിന്റെ മൂന്നു സാമൂഹ്യ അവസ്ഥകളാണ് മുകളിലെ സംഭവങ്ങള്‍ . എങ്ങനെയെന്നാല്‍ -


1) വര്‍ത്തമാനകാല സാമൂഹ്യാവസ്ഥയില്‍ വിവാഹം എന്ന സ്ഥാപനത്തിന്റെ ശാസ്ത്രീയ- അശാസ്ത്രീയതകള്‍ എന്തൊക്കെയായാലും ഇസ്ലാം വിവാഹത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു . വംശ വര്‍ധനവ് മാത്രമല്ല , ശരീരത്തെയും , മനസ്സിനെയും ദുഷ്ചെയ്തികളില്‍ നിന്ന് മാറ്റി നിര്‍ത്തുവാനും , സാമൂഹികവും , വ്യക്തിപരവുമായ അച്ചടക്ക ജീവിതത്തിനുമെല്ലാം വിവാഹം അനിവാര്യമാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട് . അതേസമയം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹ്യ അസമത്വങ്ങളും , ദുരാചാരങ്ങളും നിലനില്‍ക്കുന്നതും ഇസ്ലാമിക വിവാഹങ്ങളില്‍ തന്നെയാണ് . ബഹുഭാര്യാത്വത്തിലെ പുരുഷ കേന്ദ്രീകരണം തുടങ്ങി , ആഡംബരവും , ധൂര്‍ത്തും മുതല്‍ ഇപ്പോഴും മാറിയിട്ടില്ലാത്ത സ്ത്രീധന സമ്പ്രദായം വരെ ഇസ്ലാമിക വിവാഹങ്ങളില്‍ ചിലത്, കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാക്കുന്നു .
ഇക്കൂട്ടത്തില്‍ സ്ത്രീധനം ഇപ്പോഴും ഭേദപ്പെട്ടിട്ടില്ലാത്ത ഒരു ക്യാന്‍സര്‍ തന്നെയാണ് നമ്മുടെ സമൂഹത്തില്‍ . മരണപ്പെട്ട പാട്ടശ്ശേരി വീട്ടില്‍ ഇസ്മയില്‍ എന്ന ഗ്രിഹനാഥനേക്കാള്‍ വേദനാജനകമായി ഒരു രാത്രി പോലും ഉറങ്ങാതെ നീറി നീറി കഴിയുന്ന ആയിരക്കണക്കിന് പിതാക്കന്മാര്‍ നമ്മുടെ നാട്ടിലെമ്ബാടുമുണ്ട്. ചുരുങ്ങിയത് ഇസ്ലാമിക സമൂഹത്തിലെങ്കിലും, ഇത് അവസാനിപ്പിക്കാന്‍ ആ മതത്തിന്റെ ആത്മീയ നേതൃത്വം ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ നടക്കും എന്നതിന് തര്‍ക്കമൊന്നുമില്ല . കാരണം ഇസ്ലാമിക വിവാഹങ്ങള്‍ മതപരം കൂടിയാണ് . യഥാര്‍ത്ഥത്തില്‍ സുന്നികളും , മുജാഹിദുകളും, ജമാഅത്തെഇസ്ലാമിക്കാരും എല്ലാമടങ്ങുന്ന സംഘടനകളുടെ , അവരുടെ നേതൃത്വത്തിന്റെ സമഗ്രവും , ആത്മാര്‍ത്ഥമായതും , ഐക്യത്തോടെയുമുള്ള ഒരു ശ്രമം ഇതുവരെ സമുദായ നേതാക്കളില്‍ നിന്ന് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല എന്നത് വസ്തുതയാണ് . അതിനര്‍ത്ഥം ഒരിക്കല്‍പ്പോലും ഇവരാരും ഇതിനു വേണ്ടി ശ്രമിച്ചിട്ടെയില്ല എന്നതല്ല . ഈ പശ്ചാത്തലത്തിലാണ് ഇസ്മയില്‍ എന്ന പിതാവിന്റെ മരണത്തെ നമ്മള്‍ നോക്കിക്കാണേണ്ടതു . സത്യത്തില്‍ ഇത് സാമൂഹിക സ്ഥിതി സമത്വത്തിന്റെ ഒരു ചൂണ്ടുപലകയോ , ചുവരെഴുത്തോ ആണ് എന്നതില്‍ തര്‍ക്കമില്ല .



പക്ഷേ വിഷയത്തെ ജ്വല്ലരിക്കാരന്റെ തെറ്റായും , ബോബി ചെമ്മണ്ണൂര്‍ എന്ന കച്ചവടക്കാരന്റെ നെരികേടായും ചൂണ്ടിക്കാണിക്കുന്നുണ്ട് ചിലര്‍ . അതില്‍ അല്‍പ്പം വാസ്തവവുമുണ്ട്. കാരണം ആ മുപ്പതു പവന്‍ സ്വര്‍ണ്ണത്തിന്റെ ബാക്കി നല്‍കാനുള്ള പണം പിരിച്ചെടുക്കാന്‍ വീട്ടിലേക്കും , മകളെ കെട്ടിച്ചയച്ച വീട്ടിലേക്കും ഗുണ്ടകളെ അയക്കുന്ന സമീപനം വരെയുണ്ടായി എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു . (പ്രിന്‍റ് -വിഷ്വല്‍ മീഡിയകളുടെ പിതൃശൂന്യത അവരെ ഇപ്പോഴും "പ്രമുഖ ജ്വല്ലറി "എന്ന് മാത്രമാണ് പറയാന്‍ അനുവദിക്കുന്നത് . പിന്നെയല്ലേ ഗുണ്ടകളെ അയച്ച വാര്‍ത്ത.) പറഞ്ഞുവരുന്നത് സ്വര്‍ണ്ണം കണ്ടാല്‍ അപസമാരം ഇളകുന്ന , മഞ്ഞ ലോഹത്തോട്‌ മനോരോഗതുല്ല്യമായ മാനസിക നിലയുള്ള മലയാളി സമൂഹത്തില്‍ ബോബി ചെമ്മണ്ണൂര്മാര്‍ എക്കാലത്തും ഉണ്ടാകും . അവര്‍ക്ക് ബിസിനസ് നടത്താന്‍ ഗുണ്ടാ സംഘങ്ങളും , സര്‍ക്കാരില്‍ പിണിയാളുകളും , കോടാനുകോടികളുടെ നികുതിവെട്ടിപ്പും എല്ലാമുണ്ടാകും . കാരണം കേരളത്തിലെ ജ്വല്ലറി ബിസിനസ് ഒരു മാഫിയാ വ്യവസായമാണ്‌ . കള്ളക്കടത്ത് നടത്തുന്ന സ്വര്‍ണ്ണം വിറ്റഴിക്കുന്നതാണ് ഇവിടുത്തെ "പ്രമുഖ" ജ്വല്ലറികളില്‍ ഭൂരിപക്ഷവും . അപ്പോള്‍ ഇസ്മായിലിനോടും , മകളോടും ഒരു നൈതികത ജ്വല്ലരിക്കാരനില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല . അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഭവം നടക്കുമ്പോള്‍ അത് വാര്‍ത്തയാക്കാതിരിക്കുവാനുള്ള ദാസ്യമൊക്കെ ഇവിടുത്തെ പരസ്യം സ്വീകരിക്കുന്ന എല്ലാ മാധ്യമാങ്ങള്‍ക്കുമുണ്ട്; ചുരുക്കം ചില അപവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ . എന്ന് മാത്രമല്ല ഇസ്മയില്‍ എന്ന പിതാവ് ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കാറ്റ് കൊള്ളാന്‍ പോയതല്ല . ഒരു രൂപ കൊടുത്ത് മൂത്രമൊഴിക്കാന്‍ കയറിയതുമല്ല . അത്താഴമുണ്ടാക്കാന്‍ പത്തു രൂപയ്ക്കു മത്തിയും , രണ്ടു കിലോ അരിയും തേടി പോയതുമല്ല . പിന്നെയോ , കാലങ്ങളായി ഈ സമൂഹത്തില്‍ നടമാടുന്ന ഒരു സാമൂഹിക ദുരാചാരത്തിനു വിധേയനാകാന്‍ പോയതാണ് . ഈ സമൂഹവും , വ്യവസ്ഥിതിയുമാണ് ഈ നിലയില്‍ പതിനായിരക്കണക്കിനു ഇസ്മയിലുമാരെ കടക്കാരാക്കുന്നത് . ഒരു പെണ്‍കുട്ടിയുടെ പിതാവായി എന്നതാണ് അദ്ദേഹം ചെയ്ത ഒരേയൊരു തെറ്റ് എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്‌ .





2) ഈ പരിതസ്ഥിതിയില്‍ തീര്‍ച്ചയായും ആര്‍ത്തി മൂത്ത സ്വര്‍ണ്ണ വ്യവസായിയേക്കാള്‍ , അയാള്‍ക്ക്‌ വേണ്ടി അടുക്കള ജോലി ചെയ്യുന്ന മാധ്യമങ്ങളെക്കാള്‍, പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഈ ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനാവാത്ത മത -സാമുദായിക നേതൃത്വങ്ങളെ തന്നെയാണ് . ഈ മരണത്തെയും , അതിന്റെ സാമൂഹിക ദുരന്തങ്ങളെയും , അലയോലികളെയും ഇതുവരെ ഒരു പത്രക്കുറിപ്പ് കൊണ്ട് പോലും അഡ്രസ്‌ ചെയ്യാത്ത ഇസ്ലാമിക സാമുദായിക നേതൃത്വം, വിവാഹത്തിനു രണ്ടു നാള്‍ മുന്പ് കാമുകനായ "പൂജാരിയോടൊപ്പം ഒളിച്ചോടിയ" കുഞ്ഞിമംഗലത്തെ അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയേ മുന്‍നിര്‍ത്തി മതപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു . പൂജാരിക്കൊപ്പം പോകുന്നവള്‍ക്ക് കിട്ടുന്ന നരകശിക്ഷയെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകള്‍ കണ്ടു വിറങ്ങലിച്ചു നില്‍ക്കുകയാണ് ഫെയ്സ്ബുക്കിനു മുന്നില്‍ ഇസ്ലാമിക യുവത ! സത്യത്തില്‍ ഈ കഥ സോഷ്യല്‍ മീഡിയ യില്‍ പ്രചരിച്ചത് മുഴുവന്‍ പച്ചക്കള്ളങ്ങളായിരുന്നു . കാരണം പയ്യന്നൂര്‍ അങ്ങനെയൊരു പൂജാരിയില്ല . ആ പെണ്‍കുട്ടി കൂടെ ജീവിക്കാന്‍ താരുമാനിച്ച യുവാവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ല , അവളെ ഒരു പട്ടിയും കടിച്ചിട്ടില്ല , അവളുടെ ഒരു അമ്മാവനും വന്നു രക്ഷിക്കുകയും , ആശ്രയം നല്‍കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുമില്ല . എന്താണ് ഈ സംഭവത്തിന്റെ സത്യാവസ്ഥ ..? അബ്ദുല്‍ ലത്തീഫിന്റെ മകള്‍ മുബഷിറയും , കുഞ്ഞിമംഗലം സ്വദേശിയായ രാഹുല്‍ എന്ന യുവാവും പ്രണയത്തിലായി . രണ്ടു പേരും രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കും വിധം പ്രായപൂര്‍ത്തിയായ മനുഷ്യരാണ് . തന്റെ ഇണയെ തിരഞ്ഞെടുക്കാന്‍ ആ പെണ്കുട്ടിക്കുള്ള സിവില്‍ റൈറ്റിനെ ഏതു മൌലവിക്കാന് നിരാകരിക്കാനാവുക ?! അങ്ങനെ ചെയ്‌താല്‍ അത് ഇന്നാട്ടിലെ ഭരണഘടനയെയും , നിയമ വ്യവസ്തയെയും പരിഹസിക്കലല്ലേ ? എങ്കില്‍ പിന്നെ ഈ മൌലവിമാരും , നവമാധ്യമാങ്ങളിലെ ഞാനടക്കമുള്ള ആളുകളും പരിഹസിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുമൊക്കെ തമ്മില്‍ എന്ത് വ്യത്യാസം . ഇതേ കാര്യം തന്നെയല്ലേ മാത്യൂ ആനിക്കുഴിക്കാട്ടില്‍ എന്ന സ്ത്രീ വിരുദ്ധനും , മതേതര വിരുധനുമായ പുരോഹിതനും പറഞ്ഞത് ?
പക്ഷേ സോഷ്യല്‍ സോഷ്യല്‍ മീഡിയയിലെ ചില അല്‍പ്പ ബുദ്ധികള്‍ രാഹുല്‍ എന്ന അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന യുവാവിനെ പൂജാരിയാക്കി . കാമുകന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടി മടങ്ങേണ്ടാതായി വന്ന കഥയുണ്ടാക്കി . കാമുക ഗ്രിഹത്തില്‍ നിന്നും തിരിച്ചു വന്ന അവളെ തെരുവില്‍ വച്ച് പട്ടി കടിച്ച കഥ ഒരു "ഗുമ്മിന് " വേറെയുമുണ്ടാക്കി . ചുരുക്കത്തില്‍ അമുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അവള്‍ നരകാവകാശിയാകും , ആ വീട്ടില്‍ അവള്‍ക്കു സ്വസ്ഥതയോടെ ജീവിക്കാന്‍ സാധിക്കില്ല , മാത്രമല്ല അവളെ കടിക്കാനായി തെരുവുകളില്‍ നായ്ക്കള്‍ കാത്തിരിക്കുന്നു....!! ഈ സന്ദേശം സോഷ്യല്‍ മീഡിയകളിലൂടെ പടര്‍ത്തുകയായിരുന്നു മുസ്ലിം മതമൌലിക വാദികളുടെ ലക്‌ഷ്യം . ഒരു പരിധിവരെ അവര്‍ അതില്‍ വിജയം കണ്ടു ; ഒരു ഗീബല്‍സിയന്‍ തന്ത്രം പോലെ.!!




പരസ്പ്പരം വർഗീയത വളർത്തുന്ന വിധത്തിലാണ് ഫേസ്‌ബുക്കിൽ ഇവരെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ഒരു വശത്ത് തീവ്രചിന്താഗതിയുള്ള മുസ്ലീങ്ങൾ രംഗത്തെത്തിയപ്പോൾ യുവാവിനെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ അനുയായികളും രംഗത്തെത്തി. ഇതോടെ പരസ്പ്പരം തെറിവിളികളാണ് കൊഴുക്കുന്നത്. ദ്വീർഘകാലമായി പ്രണയത്തിലായിരുന്നു മുബഷിറയും രാഹുലും. മറ്റൊരു വിവാഹം നിശ്ചയിച്ച വേളയിലായിരുന്നു മുബഷിറ രാഹുലിനൊപ്പം പോയത്. തുടർന്ന് മുബഷിറയുടെ പിതാവ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി, കോടതിയുടെ അനുമതിയോടെ വിവാഹിതരാകുകയും ചെയ്തു, എന്നതാണ് വസ്തുത . പക്ഷേ "പൂജാരിയോടൊപ്പം ഒളിച്ചോടിയ മുസ്ലീം പെണ്‍കുട്ടി"യെ കുറിച്ചു പ്രമുഖ മത പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവിയെപ്പോലുള്ള പണ്ഡിതന്മാര്‍ പോലും അര്‍ദ്ധസത്യങ്ങളാണ് പ്രചരിപ്പിച്ചത് . ഒരു പക്ഷേ അവര്‍ക്ക് കിട്ടിയത് സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്ന പെരും നുണകളായിരിക്കാം . എങ്കിലും ഈ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതില്‍ ഹുദവിയെപ്പോലുള്ള ആദരണീയ പണ്ഡിതര്‍ക്കു സാധിച്ചില്ല എന്നത് ഖേദകരമായിപ്പോയി . സത്യത്തില്‍ നമ്മുടെ മതകീയമായ പൊതുബോധം ദുര്ബ്ബലപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ് , മിശ്ര വിവാഹത്തിനു മുതിരുന്ന പെണ്‍കുട്ടികളെ "പൂജാരിവക നരകവും " തെരുവില്‍ വച്ച് "നായ്ക്കള്‍ കടിക്കുന്ന " കഥകളുമെല്ലാം ഉണ്ടാക്കി ഭയപ്പെടുത്തുന്നതിനു പിന്നിലെ പരിഹാസ്യത.
3) മതങ്ങളുടെ ശാസ്ത്ര വിരുധതക്കും , മനുഷ്യത്വ വിരുധതക്കുമുള്ള മൂര്‍ത്തമായ അടയാളമാണ് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ മിശ്ര വിവാഹത്തിനെതിരെ നടത്തിയ പരാമര്‍ശം . രസകരമായ വസ്തുത സ്ത്രീധന സമ്പ്രദായത്തിനെതിരെ വേണ്ടത്ര പ്രതികരിക്കാത്ത മുസ്ലിം പുരോഹിതരുടെ സമാനമായ അവസ്ഥയാണ് ഈ ക്രിസ്തീയ പുരോഹിതന്റെയും വാക്കുകള്‍ വ്യക്തമാക്കുന്നത് . അദ്ദേഹത്തിന് സമുദായത്തിലെ ആണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം ചെയ്തു സ്വസമുദായത്തില്‍ ചേര്‍ക്കുന്നതില്‍ വിയോജിപ്പോന്നുമില്ല . സമുദായത്തില്‍ ഉള്ളവര്‍ ബ്ലേഡ് ബിസിനസ് നടത്തി പാവപ്പെട്ട മനുഷ്യരെ ആത്മഹത്യ ചെയ്യിക്കുന്നതില്‍ ബെജാറില്ല . കള്ളുകച്ചവടം നടത്തുന്നതില്‍ പാപമില്ല . മറിച്ചു പെണ്‍കുട്ടികള്‍ മതം വിട്ടു പോയി വിവാഹം കഴിക്കുന്നതിലാണ് വിയോജിപ്പ് . അപ്പുറത്തും ഇതാണ് സ്ഥിതി ; ഒരു മുസ്ലിം ആണ്‍കുട്ടി ഒരു "പൂജാരിയുടെ മകളെ " വിവാഹം കഴിച്ചു സ്വസമുദായത്തില്‍ ചേര്‍ത്താന്‍ ഒരു തലേക്കെട്ടുകാരനും ആരെയും നരകം പറഞ്ഞു ഭയപ്പെടുത്തില്ല എന്നതാണ് വസ്തുത . സത്യത്തില്‍ മതേതര വിവാഹങ്ങളോട് നമ്മുടെ മതങ്ങള്‍ക്ക് (അത് ഏതു തന്നെയായാലും )തികഞ്ഞ അസഹിഷ്ണുതയാണ് ഈ നൂറ്റാണ്ടിലും ഉള്ളത് എന്നത് പകല്‍ പോലെ വ്യക്തമാണ് . അതേസമയം തന്നെ, മ­തേ­ത­ര വി­വാ­ഹ­ങ്ങ­ളു­ടെ പേ­രിൽ ദു­ര­ഭി­മാ­ന­ക്കൊ­ല­കൾ വർ­ദ്ധി­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ആണ് ഉത്തർ പ്രദേശ്‌ സർക്കാർ ജാ­തി­ക്കും മ­ത­ത്തി­നും അ­തീ­ത­മാ­യി വി­വാ­ഹം ചെ­യ്യു­ന്ന ദമ്പതി­മാർ­ക്ക്‌ പ്രോ­ത്സാ­ഹ­ന സ­മ്മാ­ന­മാ­യി 50,000 രൂ­പ­യും മെ­ഡ­ലും സർ­ട്ടി­ഫി­ക്ക­റ്റും പ്രഖ്യാപിച്ചത്. വമ്പിച്ച പിന്തുണയാണ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഈ സംരംഭത്തിന് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ് .
"കത്തോലിക്കാ പെൺകുട്ടികളെ ലൗ ജിഹാദ് വഴിയും എസ് എൻ ഡി പിയുടെ നിഗൂഢ അജണ്ട വഴിയും തട്ടിക്കൊണ്ടു പോകുന്നു. 18 വയസ് വരെ വളർത്തിയ മകൾ വിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് ഒരു മുസ്ലീമിന്റെ കൂടെയോ ഓട്ടോക്കാരന്റെ കൂടെയോ എസ് എൻ ഡി പിക്കാരന്റെ കൂടെയോ പോകുന്നു. മിശ്ര വിവാഹം ക്രൈസ്തവ മതവിശ്വാസത്തിനെതിരാണ്" എന്നതായിരുന്നു ബിഷപ്പിന്റെ പ്രസ്താവന . സത്യത്തില്‍ ആ എസ്എന്‍ഡീപി , മുസ്ലിം പരാമര്‍ശങ്ങള്‍ എനിക്ക് മനസ്സിലായി . കാരണം അവര്‍ ക്രിസ്ത്യന്‍ മതത്തിന് പുറത്തുള്ളവരാണ് . പക്ഷേ , ഒട്ടോരിക്ഷാക്കാരനെ ശപിക്കുന്നതിലെ തിരുമേനിയുടെ THEOLOGY പിടികിട്ടിയിട്ടില്ല . ക്രിസ്ത്യന്‍ സമുദായത്തില്‍ ഓട്ടോ ഓടിച്ചു ജീവിക്കുന്നവരുണ്ടല്ലോ . അവരെ "നിക്രിഷ്ട്ടര്‍" ആക്കുന്നത് എന്തിനാണ് ? ബിഷപ്പിന്റെ ഉള്ളിലെ ചീഞ്ഞുനാറുന്ന ഫ്യൂഡല്‍ അവശിഷ്ട്ടങ്ങള്‍ തന്നെയാണ് ഇത് പറയിക്കുന്നത് . കള്ളുചെത്തിയിരുന്ന ഈഴവനും , ഓട്ടോഓടിക്കുന്ന പാവപ്പെട്ടവും, അങ്ങിനെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരുമെല്ലാം പ്രണയം പോലും നിഷേധിക്കപ്പെടെണ്ടാവരാന് എന്ന് തന്നെയാണ് തിരുമേനിയുടെ മനോഗതം എന്ന് വ്യക്തം .




വാല്‍ക്കഷ്ണം : ഇസ്മായിലിന്റെ കടം എഴുതിത്തള്ളാനുള്ള ചെമ്മണ്ണൂരിന്റെ മഹാമാനസ്ക്കതയും , ബിഷപ്പിന്റെ തിരുത്തും , പ്രസ്താവനയില്‍ നിന്നുള്ള പിന്‍വാങ്ങലും , പുരോഹിതന്മാരുടെ മറ്റെല്ലാ മുഖം മിനുക്കലുകളും അക്ഷരം തെറ്റാതെ വായനക്കാരെ അറിയിക്കുന്ന ജോലി മനോരമ ഇപ്പോഴും ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട് . സത്യത്തില്‍ സ്ത്രീധനം അവസാനിച്ചാല്‍ ജ്വല്ലറികള്‍ പൂട്ടും , മതകീയ ബോധ്യങ്ങളുടെ ചിഹ്നങ്ങള്‍ പതുക്കെ ഇല്ലാതായാല്‍ പുരോഹിതര്‍ ശുഭ്രാവസ്ത്രങ്ങള്‍ അഴിച്ചു വച്ച് അധ്വാനിക്കേണ്ടി വരും . പതിയെപ്പതിയെ മനോരമകള്‍ പൂട്ടേണ്ടി വരും . അത് ഏറ്റവും നന്നായി അറിയുന്നത് മനോരമകള്‍ക്കും , പുരോഹിതര്‍ക്കും , ജ്വല്ലറി മാഫിയാക്കാര്‍ക്കും തന്നെയാണ് . ഫെയ്സ്ബുക്കിലെ കുട്ടിക്കുരങ്ങന്‍ വിഡ്ഢികളെ ഉപയോഗിചൊന്നും അധികകാലം പൌരോഹിത്യത്തിനും , മൌലികവാദികള്‍ക്കും നിലനില്‍ക്കാനാവില്ല . പൌരോഹിത്യങ്ങള്‍ പിരിച്ചുവിട്ടു മനുഷ്യാത്മീയത ജനാധിപത്യവല്‍ക്കരിക്കുന്ന നാളുകള്‍ ദൂരെയല്ല .

Monday, June 1, 2015

മുപ്പത്തഞ്ചില്‍ താഴെയുള്ള മലയാളിയുടെ "പ്രേമം " (സിനിമാ റിവ്യൂ )

പ്രേമം എന്ന സിനിമ ഈ മണിക്കൂറുകളില്‍ നവമാധ്യമങ്ങളില്‍ പടരുന്ന രൂപത്തിലുള്ള ഒരു വലിയ സംഭവമൊന്നുമല്ല . പക്ഷേ എന്റെയും നിങ്ങളുടെയും (ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ ) കൌമാര കാലം മുതല്‍ നാം ഇപ്പോള്‍ ജീവിക്കുന്ന ഈ 2015 വരെ അസ്വാഭാവികതകള്‍ ഒട്ടുമില്ലാതെ വരച്ചുകാട്ടാന്‍ ഈ സിനിമയിലെ ഓരോ സീനിനും സാധിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് . അതിഭാവുകത്വങ്ങളും , ക്ലീഷേകളും , സിനിമക്ക് വേണ്ടി മാത്രമുള്ള ചില രംഗങ്ങളും (നാം സിനിമയില്‍ മാത്രം കാണുകയും , ജീവിതത്തില്‍ ഒരിക്കലും കാണാതിരിക്കുകയും ചെയ്യുന്നവ) മാത്രം കണ്ടു ശീലിച്ച നമുക്ക് "പ്രേമം " നല്‍കുന്നത് നമ്മുടെയെല്ലാം ആത്മകഥാംശമുള്ള അഭ്രപ്പാളിയിലെ രംഗങ്ങളാണ് .
"പ്രേമം" മുന്നോട്ടു വയ്ക്കുന്ന സൌഹൃദ മാതൃകകള്‍ നമുക്കെല്ലാം പരിചിതമായിരുന്നു . പറയാന്‍ പാടില്ല ; എങ്കിലും പറയാതെ വയ്യ ; ജോര്‍ജ്ജിന് , കോയയുമായും , ശംഭുവുമായും കൂട്ടുകൂടാന്‍ സാധിച്ചിരുന്ന , ലവ് ജിഹാദ് എന്തെന്ന് അറിയാത്ത , ബീഫ് നിരോധന വാര്‍ത്തകള്‍ കേട്ടിട്ടില്ലാത്ത , ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമായി വന്ധ്യംകരീകരിക്കണം എന്ന് പറയാത്ത , ഇടയ്ക്കിടെ മുസല്‍മാനോട് പാകിസ്ഥാനിലേക്ക് നാട് കടക്കാന്‍ ആജ്ഞാപിക്കാത്ത "നല്ല കാലത്തെ "യാണ് "പ്രേമം " അടയാളപ്പെടുത്തുന്നത് . നമുക്കറിയാം , അത് നൂറ്റാണ്ടുകള്‍ മുന്‍പൊന്നും ആയിരുന്നില്ല . രണ്ടായിരങ്ങളുടെ തുടക്കങ്ങളില്‍ വരെ നാം കേരളീയര്‍, നമ്മുടെ ഭരണാധികാരികള്‍ കുറച്ചുകൂടി ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരായിരുന്നു . മതവും ജാതിയും നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തില്‍ അത് ഒരു ഭ്രാന്തായിട്ടുണ്ടായിരുന്നില്ല .


ഇന്ന് കറുപ്പുടുത്ത ശബരിമല ഭക്തനും , തൊപ്പിയിട്ട മുസല്‍മാനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡ് പോലും അര്‍ഹിക്കുന്ന രൂപത്തിലേക്ക് നമ്മുടെ കാലം കെട്ടുപോയിരിക്കുന്നു . ഗുജറാത്തിലെ സ്കൂളുകളില്‍ കാവിയും , പച്ചയും വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് യൂണിഫോം പോലുമായിരിക്കുന്നു . "പ്രേമം " കാണാന്‍ തീയറ്ററില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഹൈസ്കൂള്‍ -പ്ലസ് ടു സഹപാഠികളെ ഓര്‍ക്കാതിര്‍ക്കില്ല . സ്ക്രീനില്‍ കാണുന്ന ഓരോ കഥാപാത്രവും നാം സ്നേഹിച്ചിരുന്ന മനുഷ്യരുടെ നന്മകളെ അടയാളപ്പെടുത്തും . അതെ നമ്മുടെ  ഈ കാലത്തിനു കൈമോശം വന്ന നന്മകള്‍ ... അത് മാത്രമാണ് ഒരുപക്ഷേ  "പ്രേമം " ആകര്‍ഷകമാകാന്‍ കാരണം . എനിക്ക് Saji Mullukattil Munderi യെയും , Sajna Aboobacker യെയും , Shijo K Joseph Kodavanalനെയും Rajeev Nair രെയും, Riyas Kanniyan നെയും , Ashraf Munderi നെയും മറ്റും ഓര്‍മ്മ വന്നത് മതങ്ങള്‍ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത എന്റെ സഹപാഠികളുടെ ഊഷ്മള പാരസ്പ്പര്യം കൊണ്ട് തന്നെയായിരുന്നു .
24 മണിക്കൂറിന്റെ ഇടവേളയിലാണ് നിവിന്‍ പൊളി തന്നെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ Ivide യും Premamfilm പ്രേമവും കാണുന്നത് . ശ്യാമപ്രസാദിന്റെ "ഇവിടെ"യില്‍ എടുത്താല്‍ പൊങ്ങാത്ത ഒരു കഥാപാത്രത്തെ തലയിലേറ്റി കിതക്കുന്ന നിവിന്‍ പോളിയെ സഹതാപത്തോടെ നോക്കിയപ്പോള്‍ , പ്രേമത്തില്‍ ഏറ്റവും അനായാസതയോടെ ഒരു പ്ലസ് ടൂക്കാരനെയും , കോളേജ് കുമാരനേയും അവതരിപ്പിക്കുന്ന നിവിനെ അസൂയയോടെ നോക്കി നില്‍ക്കേണ്ടി വന്നു . ഈ സിനിമയുടെ പ്രമേയം എന്തെന്ന് ചോദിച്ചാല്‍ ഒന്നുമില്ല എന്നാണു ഉത്തരം . 1980 കളില്‍ ഏതൊരു സാധാരണ കുടുംബത്തില്‍ ജനിച്ച മലയാളി യുവാവിന്റെയും കഥതന്നെയാണ് ഇത് . അതുകൊണ്ട് മാത്രമാണ് "പ്രേമം " ഒരു ജനപ്രിയ സിനിമയാകുന്നത് . പ്രമേയപരമായും , ആഖ്യാന ശൈലിയിലും ...എവിടെയുമെവിടേയും "പ്രേമം " ഒരു സംഭവമേയല്ല . പക്ഷേ നമ്മുടെ ഹൈസ്കൂള്‍ - പ്ലസ് ടു ക്ലാസ് മുറികളും , സ്കൂളിലേക്ക് സൈക്കിളില്‍ സഞ്ചരിച്ച വഴികളും , ഒളിച്ചു നിന്ന് സിഗരറ്റ് വളിച്ച "ഒളിമൂലകളും " ഇന്ന് ഒരു ക്യാമറയില്‍ റെക്കോര്ഡ് ചെയ്തു , സ്ക്രീനില്‍ എന്ന പോലെ നമുക്ക് കാണാന്‍ സാധിച്ചാല്‍ നാം ഏതു രൂപത്തില്‍ ത്രില്ലടിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതില്‍കൂടുതല്‍ ഒന്നുമല്ല പ്രേമം . അല്ലെങ്കില്‍ അതുതന്നെയാണ് "പ്രേമം "


കള്ളുകുടിയനും , തെമ്മാടിയുമായ ഒരു വിദ്യാര്‍ഥിയോട് ഗസ്റ്റ് ലെക്ച്ചറര്‍ ആയ ഒരുവള്‍ക്ക്‌ പ്രേമം തോന്നുമോ എന്ന് എനിക്ക് സംശയമുണ്ട് . (കാരണം ഞാനൊക്കെ ഈ വിഷയം ട്രൈചെയ്തു സസ്പെന്‍ഷന്‍ വാങ്ങിയതാണ് ; അതുകൊണ്ട് സംശയിച്ചതാണ്  :P ) കൌമാരത്തിന്റെ Infatuation ഇല്‍ ഒരു യുവാവിനു അങ്ങിനെ തോന്നുന്നത് മനസ്സിലാകും . ഒരു പക്ഷേ കേവലം കോളേജ് വിട്ട ഒരു പെണ്ണ് കോളേജ് ഗസ്റ്റ് ലെക്ച്ചറര്‍ ആയതുകൊണ്ട് മാത്രം തോന്നുന്ന ആകര്‍ഷണവും ആകാം എന്നാകാം രചയിതാവ് ഉദേശിച്ചത് . എന്തായാലും നായകന്‍ നിവിന്‍ പൊളിക്കു മൂന്നു പ്രേമം സംഭവിക്കുന്നുണ്ട്  ഈ സിനിമയില്‍ . മൂന്നു പ്രേമവുമായി ബന്ധപ്പെട്ട  കഥയിലേക്ക് കൂടുതല്‍ കടക്കാന്‍ ഈ നിരൂപണത്തില്‍ സാധ്യമല്ല എന്നതിനാല്‍ അതിനു മുതിരുന്നില്ല .(ചിലതൊക്കെ കണ്ടു തന്നെ അറിയണം കൂട്ടുകാരെ ...)
കാമുകിയുടെ ചെറിയൊരു ദുരന്തം , അതിന്റെ മെലോഡ്രാമ , വിരഹം , കണ്ണുനീര്‍ , പാട്ട് , കള്ള്, സിഗരറ്റ് ....(ഏകദേശം മിക്കവാറും സീനുകളില്‍ ആ കോപ്പിലെ സര്‍ക്കാര്‍  മുന്നറിയിപ്പ് സ്ക്രീനില്‍ കാണാം ) തുടങ്ങിയ ക്ലീഷേകള്‍ ഈ സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട് . എങ്കിലും നമുക്ക് ബോറടിക്കുന്നില്ല . അവസാനത്തെ ഒരു 20 മിനിട്ട് സിനിമ ഇഴഞ്ഞതിനു സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍ തന്നെയാണ് കാരണക്കാരന്‍ . കാരണം രചയിതാവും , എഡിറ്ററും അദ്ദേഹം തന്നെയാണ് . 2 മണിക്കൂറും നാല്‍പ്പതു മിനിട്ടുമുള്ള സിനിമ കുറച്ചുകൂടി ബുദ്ധിപരമായി തിരക്കഥ ഒരുക്കിയിരുന്നെങ്കില്‍ ഒരു ഇരുപതു മിനിട്ട് മുന്പ് തീര്ക്കാമായിരുന്നു. സിനിമയുടെ ഒരേയൊരു ന്യൂനതയും അവസാനത്തെ മിനുട്ടുകളിലെ ഇഴച്ചില്‍ തന്നെയാണ് .


അല്‍ഫോന്‍സ്‌ പുത്രനെക്കുറിച്ചു പറയാതെ വയ്യ . ഭാവിയിലെ മലയാള സിനിമയുടെ മാണിക്ക്യക്കല്ലാണ് ഈ പ്രതിഭ . രചനയില്‍ അദ്ദേഹത്തിന് ഈ സിനിമയില്‍  അവസാനം അല്‍പ്പം പാളി എന്ന് ആരും പറയും . പക്ഷേ നമ്മുടെയൊക്കെ കൌമാര ജീവിതത്തെ ദ്രിശ്യവല്‍ക്കരിക്കുന്നതില്‍ ഈ മനുഷ്യന്‍ സമാനതകള്‍ ഇല്ലാത്ത വിധം വിജയിച്ചിരിക്കുന്നു . എഡിറ്റിംഗ് അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു എന്നാണു മനസ്സിലാക്കുന്നത് . അല്‍ഫോന്‍സ്‌ പുത്രന്‍ മലയാള സിനിമയില്‍ രാജാവായി വാഴും . തര്‍ക്കം വേണ്ട ; ഇത് എഴുതിവച്ചോ .. അദ്ദേഹം നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായിരുന്നു എന്ന് ഇന്ന് ഒരു ഓണ്‍ലൈന്‍ മാസികയില്‍ വായിച്ചു . അത് സത്യമെങ്കില്‍ നിവിന്റെ സമപ്രായം . ഈ പ്രായത്തില്‍ ഇത്രയും ക്രാഫ്ട്ട്മാന്‍ഷിപ്‌പ്രദര്‍ശിപ്പിക്കുന്ന അല്‍ഫോന്‍സ്‌ മലയാള സിനിമക്ക് എന്തായാലും  മുതല്‍ക്കൂട്ടാണ് .
കോയയെ അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കര്‍ , ശംഭുവിനെ അവതരിപ്പിക്കുന്ന ശബരീഷ് വര്‍മ്മ , ഡാന്‍സ് മാസ്റ്ററെ അവതരിപ്പിച്ച ജൂഡ് ആന്റ്റണി , കായികാധ്യാപകനായ സൌബിന്‍ സാഹിര്‍ , മലരിനോട് പ്രണയവുമായി നടക്കുന്ന അദ്ധ്യാപകന്‍  ലോല ഹൃദയന്‍ വിനയ് ഫോര്‍ട്ട്‌ , ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന രണ്ജി പണിക്കര്‍ , സായ് പല്ലവി അവതരിപ്പിക്കുന്ന ഗംഭീര കഥാപാത്രം  മലര്‍ , അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന മേരിയും , അവളുടെ പനങ്കുല പോലെയുള്ള മുടിയും , ഒടുവില്‍ സസ്പെന്‍സ് ആയി വരുന്ന, സിനിമയുടെ ജാതകം തിരുത്തുന്ന ,  മഡോണ സെബാസ്ത്യന്റെ സെലിന്‍ എന്ന കഥാപാത്രം ..... മറക്കാനാവില്ല രണ്ടു ആഴ്ച്ചകള്‍ക്കെങ്കിലും , ഇന്ന് കേരളത്തില്‍ ജീവിക്കുന്ന , അല്ലെങ്കില്‍ മലയാളിയായി ലോകത്ത് എവിടെയും ജീവിക്കുന്ന ഒരു മുപ്പത്തഞ്ച് വയസ്സില്‍ താഴെയുള്ള ഒരാള്‍ക്ക്‌ .


രാജേഷ് മുരുകെശന്റെ പശ്ചാത്തല സംഗീതം ..ഹോ ...അതില്ലാതെ ആലോചിക്കാന്‍ കൂടി വയ്യ. ഗാനങ്ങള്‍ എഴുതിയത് മിക്കവാറും എല്ലാം ശബരീഷ് വര്‍മ്മ തന്നെ . ചുമ്മാ കൌമാര കാലത്തേക്കും , കലാലയ ദിനങ്ങളിലെക്കും ഒന്ന് മടങ്ങിപ്പോകാം പ്രേമം കാണാന്‍ ടിക്കറ്റ് എടുത്താല്‍ .. കൂടുതല്‍ ഇനിയെന്ത് പറയാന്‍ ...?! പറ്റുമെങ്കില്‍ സ്ക്രീനില്‍ പോയി കാണാം ..!