Monday, June 19, 2017

അയ്യങ്കാളി; ഇന്നലെകളിലെ പോരാട്ടജ്വാല..!

ദളിതര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവില്ല എന്നതാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. അതുകൊണ്ടു തന്നെയാണ് അയ്യങ്കാളിയെക്കുറിച്ചുള്ള സംസാരം ഇവിടെ അനിവാര്യമായി വന്നിരിക്കുന്നത്. ജാതിയും മതവും തൊലിയുടെ നിറവുമെല്ലാം കൊടികുത്തി വാണിരുന്ന ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളി തന്റെ സമുദായത്തിലുള്ളവര്‍ നേരിട്ടിരുന്ന അവഗണനകളും പീഡനങ്ങളും കണ്ടാണ് വളര്‍ന്നത്. അന്നത്തെ കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായി അവര്‍ ജീവിച്ചു. റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനു പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെയുള്ള പോരാട്ടമായിരുന്നു അയ്യങ്കാളിയുടെ പിന്നീടുള്ള ജീവിതം.

ആദ്യ ഘട്ടത്തില്‍ സ്വസമുദായങ്ങളില്‍ നിന്നുപോലും അയ്യങ്കാളിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇത് അവഗണിച്ച് തന്റെ മുപ്പതാം വയസില്‍ അദ്ദേഹം ആദ്യമായി പോരിനിറങ്ങി. തുടക്കത്തില്‍ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കള്‍ അദ്ദേഹത്തോടൊപ്പം സംഘടിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യങ്കാളി.


അധ:സ്ഥിതർക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കുന്നതിനുവേണ്ടി നിരവധി സമരങ്ങൾക്ക് അയ്യങ്കാളി നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ഈ ഐതിഹാസിക സമരങ്ങളെ പുലയ ലഹളകളെന്ന് പേരിട്ട് നിസ്സാരവൽക്കരിക്കാനും പുശ്ചിക്കാനുമാണ് പല പ്രമുഖ മുഖ്യധാരാ ചരിത്രകാരന്മാരും ശ്രമിച്ചത്. സമരനേതാവെന്നതിന് പുറമേ ശ്രീമൂലം പ്രജാസഭാ മെംബർ എന്ന നിലയിലും അദ്ദേഹം അധ:സ്ഥിതരുടെ വിദ്യാലയ പ്രവേശം, പുറമ്പോക്ക് പതിച്ച് നൽകൽ തുടങ്ങിയവ സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒട്ടനവധി നിയനിർമ്മാണങ്ങൾ നടപ്പിലാക്കുന്നതിനായി പരിശ്രമിക്കയും വിജയിക്കയും ചെയ്തു.

ക്ഷേത്ര പരിസരത്തുള്ള പാതയിലൂടെ വഴി നടക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടിയിട്ടായിരുന്നും വൈക്കം സത്യാഗ്രം 1924-25 കാലത്ത് നടന്നത്. എന്നാൽ ഇതുനെത്രയോ വർഷങ്ങൾക്ക് മുൻപ് 1893 ൽ മണികെട്ടിയ രണ്ടു കാളകൾ വലിച്ച വില്ലുവണ്ടിയിൽ ബാലരാമപുരത്തെ പൊതുവഴിയിലൂടെ സർണ്ണരുടെ ഭീഷണിയെ അവഗണിച്ച് അയ്യങ്കാളി ജൈത്രയാത്ര നടത്തിയിരുന്നു. കൂലികൂടുതലിനും ജോലിഭാരം കുറക്കുന്നതിനുമായി കർഷകത്തൊഴിലാളികൾ പെരിനാട്ട് നടത്തിയ സമരത്തെ തുടർന്ന് കൊല്ലത്ത് 1915 ൽ ചേർന്ന മഹാസഭയിൽ അയ്യങ്കാളിയുടെ നിർദ്ദേശാനുസരണം സ്ത്രീകൾ കല്ലുമാല അറുത്തുമാറ്റിയത് മറ്റൊരു സാമൂഹ്യ വിപ്ലവത്തിന് തിരികൊളിത്തിയ സംഭവമായിരുന്നു.


സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ല്‍ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനല്‍കി. 1911 ഡിസംബര്‍ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.പ്രജാസഭയില്‍ ചെയ്ത കന്നി പ്രസംഗത്തില്‍ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 25 വര്‍ഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.

സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യങ്കാളി  കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914 ല്‍ പിന്നാക്ക ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. 1941 ജൂണ്‍ 18 ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ സംഭാവനകളുടെ വ്യാപ്തിയും പ്രസക്തിയും  വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനോ കേരള ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷിഠിക്കുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന അവകാശപ്പോരാട്ടങ്ങളെ പിന്നീട് കേരളത്തിന്റെ ചരിത്രമെഴുതിയ പലരും പുലയലഹള എന്ന് വിളിച്ച് തരംതാഴ്ത്തി. പക്ഷെ ഇത്തരം തരംതാഴ്ത്തലുകളില്‍ ഇല്ലാതാവുന്ന ഒന്നായിരുന്നില്ല അയ്യങ്കാളി ഉയര്‍ത്തിയ പോരാട്ട വീര്യം. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ ചരിത്രപരമായി വിലയിരുത്തുമ്പോൾ വെളിവാക്കപ്പെടുന്ന ഒരു പ്രധാന വസ്തുത പൊതുസ്ഥലങ്ങളെ ജാതീയവും, ആചാരപരവുമായ കെട്ടുപാടുകളിൽ നിന്നും വിമോചിപ്പിക്കുന്നതിനും, കേരളത്തിൽ ഇന്നു സാദ്ധ്യമാകുന്ന സാമൂഹ്യമായ ഇടപെടലുകൾക്ക് സാദ്ധ്യതയൊരുക്കുന്നതിനും അദ്ദേഹം മുന്നിട്ടു നടത്തിയ സമരങ്ങളാണ് ഏറ്റവും നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ളത് എന്നതാണ്. അടിമകളെ മനുഷ്യരാക്കുകയും അവരെ പൊതു സമൂഹത്തിലെ അംഗങ്ങളായി മാറ്റിതീർക്കുകയും, അവകാശ ബോധത്തിലടിയുറച്ചു ഒരു രാഷ്ട്രീയം അവരിൽ വളർത്തിയെടുക്കുകയും ചെയ്തു എന്നുള്ളതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, അയ്യങ്കാളി  നിറവേറ്റിയ  ചരിത്രപരമായ കർത്തവ്യം. 

3 comments: